ബധിരനും മൂകനുമായ പത്രവിതരണക്കാരനുനേരെ മുഖംമൂടി ആക്രമണം
ബധിരനും മൂകനുമായ പത്രവിതരണക്കാരനുനേരെ  മുഖംമൂടി ആക്രമണം
Tuesday, February 9, 2016 12:19 AM IST
എടത്വ: ബധിരനും മൂകനുമായ പത്രവിതരണക്കാരനെ മുഖംമൂടി സംഘം ആക്രമിച്ചു. മരിയാപുരത്തെ ദീപിക പത്രം വിതരണക്കാരനായ പച്ച ചെക്കിടിക്കാട് അറുപതില്‍ചിറ സാബു ആന്റണിക്കാണു (36) മര്‍ദനമേറ്റത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 5.30 നു പച്ച ഒറ്റാറയ്ക്കല്‍ പാലത്തിനു പടിഞ്ഞാറ് ചേരമര്‍ മന്ദിരത്തിനു മുമ്പിലായിരുന്നു സംഭവം.

നാലുപേര്‍ അടങ്ങുന്ന മുഖംമൂടി സംഘം കമ്പി വടിയുമായെത്തി സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത സാബുവിനെ ആക്രമിക്കുകയായിരുന്നു. മര്‍ദനമേറ്റ വിവരം സാബു പലരോടും പറഞ്ഞെങ്കിലും ആര്‍ക്കും മനസിലായില്ല. പിന്നീട് ഞായറാഴ്ച രാത്രിയില്‍ ഭാര്യ റിയയുമായി എത്തി മരിയാപുരം പള്ളി വികാരി ഫാ. തോമസ് കാഞ്ഞിരവേലിയിലോടു ആംഗ്യഭാഷയില്‍ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഫാ. തോമസ് കാഞ്ഞിരവേലില്‍, കൈക്കാരന്‍ വി.കെ. സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ എടത്വ പോലീസില്‍ പരാതി നല്‍കി. നേരത്തെയും ഈ ഭാഗത്തു നിരവധി തവണ സാമൂഹ്യവിരുദ്ധ ശല്യമുണ്ടായിട്ടുണ്ട്. നാലുമാസം മുമ്പു മൂന്നംഗസംഘം രാത്രിയില്‍ വീട് കയറി ആക്രമിച്ച കേസില്‍ ദമ്പതികള്‍ക്കു ഗുരുതര പരിക്കേറ്റിരുന്നു പരിക്കേറ്റ എടത്വ-മരിയാപുരം സ്വദേശികളായ കൊച്ചുപറമ്പില്‍ ബിന്‍സി, ഭാര്യ ബ്ളസി എന്നിവര്‍ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളോളം ചികിത്സയില്‍ ആയിരുന്നു.


സാബുവിനെ ആക്രമിച്ചതില്‍ ദീപിക ഫ്രണ്ട്സ് ക്ളബ് അംഗങ്ങള്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും സ്ഥലത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും യോഗം ആവശ്യപെട്ടു. പ്രസിഡന്റ് കൊച്ചുമോന്‍ ഏഴരയില്‍ അധ്യക്ഷത വഹിച്ചു. വി.കെ. സേവ്യര്‍, ജയിംസ്കുട്ടി പീടികപറമ്പില്‍, സാജു പീടികപറമ്പ്, പി.ജെ. ജേക്കബ് ഒറ്റാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.