ഷാഡോ പോലീസ് ചമഞ്ഞു പിടിച്ചുപറി; രണ്ടാം പ്രതി പിടിയില്‍
ഷാഡോ പോലീസ് ചമഞ്ഞു പിടിച്ചുപറി; രണ്ടാം പ്രതി പിടിയില്‍
Sunday, February 7, 2016 1:47 AM IST
പെരുമ്പാവൂര്‍: ഷാഡോ പോലീസ് ചമഞ്ഞു വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണും മാലയും കവര്‍ന്ന കേസിലെ രണ്ടാം പ്രതിയെ പോലീസ് പിടികൂടി. വെങ്ങോല മനയ്ക്കപ്പടി നക്ളിക്കാട് വീട്ടില്‍ പാറ്റ സുനി എന്നു വിളിക്കുന്ന സുനിലെനെയാണ് (38) കുറുപ്പംപടി പോലീസ് പിടികൂടിയത്.

കഴിഞ്ഞ 25ന് വളയന്‍ചിറങ്ങര എന്‍എസ്എസ് ഐടിഐ വിദ്യാര്‍ഥിയായ കുറിച്ചിലക്കോട് മുട്ടത്തുകുടി വീട്ടില്‍ വിജയകൃഷ്ണനെ ഷാഡോ പോലീസ് ചമഞ്ഞെത്തിയ സുനിയും മറ്റൊരാളും വാഹന ത്തില്‍ കയറ്റി കൊണ്ടു പോയി വിജനസ്ഥലത്തു വച്ച് മൊബൈലും മാലയും തട്ടിയെടുക്കുകയായിരുന്നു.

വിജയകൃഷ്ണന്‍ ക്ളാസ് കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനായി അല്ലപ്ര ഭാഗത്തേക്കു നടക്കുന്നതിനിടെ പിറകിലൂടെ എത്തിയ പ്രതികള്‍ കഞ്ചാവു വില്പന ആരോപിച്ചു ബാഗും പോക്കറ്റും പരിശോധിച്ചു. തുടര്‍ന്ന് അല്ലപ്ര കവലില്‍ ഇറക്കാമെന്ന് പറഞ്ഞു ബൈക്കില്‍ ഇരുവരുടെയും നടുവിലിരുത്തി വേങ്ങൂര്‍ ഭാഗത്തേക്കു കൊണ്ടുപോകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.


ഇതിനിടെ, പിതാവിനെ വിളിച്ചു വിവരം പറയാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണും ഒന്നര പവന്റെ മാലയും പ്രതികള്‍ പിടിച്ചു വാങ്ങി.

മാല ഊരി എടുക്കാനുള്ള ശ്രമം വിജയകൃഷ്ണന്‍ തടഞ്ഞതുകൊണ്ടു മാലയുടെ പകുതിയെ പ്രതികള്‍ക്കു കൈക്കലാക്കാന്‍ സാധിച്ചുള്ളു. മുമ്പും പല കേസുകളിലും പ്രതിയായ ആളാണ് സുനില്‍. പ്രതിയെക്കുറിച്ചു വിവരം ലഭിച്ച ഡിവൈഎസ്പി കെ. അനില്‍കുമാറിന്റെ നിര്‍ദേശ പ്രകാരം കുറുപ്പംപടി എസ്ഐ സോണി മത്തായി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, മോഹന്‍ ജോസ്, തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്ന് പെരുമ്പാവൂരിലെ ബിവറേജ് ഔട്ട് ലെറ്റിന്റെ മുന്നില്‍ വച്ച് വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് അറസ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയെ പിടി കൂടാനുള്ള ശ്രമത്തിലാണു പോലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.