ട്രൈബ്യൂണല്‍ നിയമനം: ഉന്നതസമിതിയുടെ ശിപാര്‍ശയിന്മേല്‍ നടപടി വേണമെന്നു ഹൈക്കോടതി
ട്രൈബ്യൂണല്‍ നിയമനം: ഉന്നതസമിതിയുടെ ശിപാര്‍ശയിന്മേല്‍ നടപടി വേണമെന്നു ഹൈക്കോടതി
Wednesday, December 2, 2015 12:45 AM IST
കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിലവിലുള്ള ഒഴിവിലേക്കു നിയമനം നടത്തുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റീസും സംസ്ഥാന ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ട ഉന്നതസമിതി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ട്രൈബ്യൂണലിലെ അംഗങ്ങളുടെ നിയമനം വൈകുന്നതിനെതിരേ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അഡ്വക്കറ്റ്സ് അസോസിയേഷന്‍, എറണാകുളം അയ്യപ്പന്‍കാവ് സ്വദേശി ഹനില്‍ കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ജസ്റീസ് ആന്റണി ഡൊമിനിക്ക്, ജസ്റീസ് പി.വി. ആശ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ചീഫ് ജസ്റീസ് ഉള്‍പ്പെട്ട ഉന്നത സമിതി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതു ഭരണഘടനാബാധ്യതയില്‍നിന്ന് ഒഴിയുന്നതിനു തുല്യമാണെന്നു കോടതി വിലയിരുത്തി. ബാഹ്യപ്രേരണയിലാണ് സര്‍ക്കാര്‍ തീരുമാനം. ഉന്നതസമിതിയുടെ ശിപാര്‍ശ തള്ളുന്ന നടപടി കോടതിയലക്ഷ്യത്തിലേക്കു വരെ എത്തിച്ചേരുന്നതാണ്. ഉന്നതസമിതി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കി ഗവര്‍ണര്‍ക്കു നല്‍കണമെന്നും ഗവര്‍ണറുടെ ശിപാര്‍ശ ഉള്‍പ്പെടെ കേന്ദ്രത്തിനു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സുപ്രീംകോടതി ചീഫ് ജസ്റീസുമായി കൂടിയാലോചിച്ച് നിയമനം സംബന്ധിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ അഡ്വ. ബെന്നി ഗര്‍വാസീസിനെയും അഡ്വ. രാജേന്ദ്രനെയും നിയമിക്കണമെന്ന് ഉന്നതതല സമിതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഉന്നതസമിതിയുടെ ശിപാര്‍ശ നടപ്പാക്കാതെ സര്‍ക്കാര്‍ തീരുമാനം എടുക്കുകയാണെന്നാരോപിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെ നിയമിക്കുന്നതിനാണ് ശ്രമമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.


ട്രൈബ്യൂണലിലേക്ക് ഹൈക്കോടതിയിലെ അഭിഭാഷകരായ ബെന്നി ഗര്‍വാസീസിനെയും രാജേന്ദ്രനെയും നിയമിക്കണമെന്ന ചീഫ് ജസ്റീസ് ഉള്‍പ്പെട്ട സമിതിയുടെ ശിപാര്‍ശ നടപ്പാക്കാനാവില്ലെന്ന നിലപാടാണ് നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ചത്. പിന്നീട് ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലവിലെ ഒഴിവിലേക്ക് അഡ്വ. ബെന്നി ഗര്‍വാസീസിനെ പരിഗണിക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ നിലപാടുകള്‍ തള്ളിയാണ് ഹൈക്കോടതിയുടെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.