രണ്ടാംദിനവും ബഹളം, പ്രതിപക്ഷ വാക്കൌട്ട്
രണ്ടാംദിനവും ബഹളം, പ്രതിപക്ഷ വാക്കൌട്ട്
Wednesday, December 2, 2015 12:36 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു മന്ത്രി കെ. ബാബുവിനെതിരായ പ്രതിഷേധം രണ്ടാം ദിനവും നിയമസഭയില്‍ ബഹളത്തിനും പ്രതിപക്ഷ വാക്കൌട്ടിനും ഇടയാക്കി. ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍തന്നെ പ്രതിപക്ഷ പ്രതിഷേധവും തുടങ്ങി. ബാര്‍ കോഴയുമായി ബന്ധപ്പെട്ട സബ്മിഷന് ആഭ്യന്തരമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നാരോപിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ പ്ളക്കാര്‍ഡുകളുമായി മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയ്ക്കുള്ളില്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്നു ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നു സ്പീക്കര്‍ എന്‍. ശക്തന്‍ നിര്‍ദേശം നല്‍കി. ഇതിനിടയില്‍, ഭരണപക്ഷ അംഗങ്ങള്‍ കമന്റ് പറഞ്ഞുവെന്നാരോപിച്ചു വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളലിറങ്ങി ബഹളമുണ്ടാക്കി.

ആരോപണം രേഖയില്‍ ഉണ്ടാവില്ലെന്നു സ്പീക്കര്‍ അറിയിച്ചെങ്കിലും പിന്‍വലിക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. രേഖയില്‍ ഇല്ലാത്ത കാര്യം പിന്‍വലിക്കേണ്ടതില്ലെന്നു സ്പീക്കര്‍ പറഞ്ഞതോടെ ബഹളം കൂടുതല്‍ ശക്തമായി. തുടര്‍ന്നു ഭരണപക്ഷത്തുനിന്നുള്ള കമന്റുകള്‍ ശരിയായില്ലെന്നു സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം സീറ്റുകളിലേക്കു മടങ്ങി.

ശൂന്യവേളയില്‍ ആദ്യ സബ്മിഷന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റേതായിരുന്നു. കെ. ബാബുവനെതിരായ ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ക്കു മൂന്നു കത്തുകള്‍ നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നു വി.എസ് ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

മജിസ്ട്രേറ്റിനു ബാര്‍ ഉടമ ബിജു രമേശ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതില്‍ ഹാജരാക്കിയിരുന്ന ഇലക്ട്രോണിക് സംവിധാനത്തിലെ ശബ്ദരേഖകള്‍ പരിശോധിച്ചു.


എന്നാല്‍, ഇത് അവ്യക്തവും നവീകരണം നടത്തിയതുമാണെന്നു ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. പി.കെ. ബഷീര്‍ കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ മാറ്റം വരുത്തിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ തെളിവുനിയമം അനുസരിച്ചു സ്വീകരിക്കേണ്ടതില്ലെന്നു നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖ തെളിവായി വിജിലന്‍സ് സ്വീകരിക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍, തെളിവുകളുമായി ബന്ധപ്പെട്ട 11 രേഖകളും 29 അനുബന്ധരേഖകളും ഹാജരാക്കിയിട്ടും എന്തുകൊണ്ടു വിജിലന്‍സ് അന്വേഷിച്ചില്ലെന്ന് എ.കെ. ബാലന്‍ ചോദിച്ചു. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പിരിച്ചെടുത്ത 27 കോടി രൂപ ആര്‍ക്കു നല്‍കിയെന്നതു വിജിലന്‍സ് അന്വേഷിച്ചോയെന്നും ബാലന്‍ ചോദിച്ചു. എന്നാല്‍, ഇതിനു മറുപടി പറയാന്‍ രമേശ് ചെന്നിത്തല തയാറായില്ല. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. പ്രതിപക്ഷ നേതാവിനു മാത്രം ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാമെന്നു സ്പീക്കര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എഴുന്നേറ്റ അച്യുതാനന്ദന്‍, നേരത്തേ ബാലന്‍ ചോദിച്ച ചോദ്യം ആവര്‍ത്തിക്കുകയാണെന്ന് അറിയിച്ചു. ഇതിനു മറുപടിയില്ലെന്ന് ആഭ്യന്തരമന്ത്രിയും അറിയിച്ചതോടെ സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയാണെന്നു പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.

നിയയസഭാ സമ്മേളനം തുടങ്ങിയ തിങ്കളാഴ്ചയും ബാബുവിനെതിരായ ബോര്‍ കോഴ ആരോപണം നിയമസഭയെ സ്തംഭിപ്പിച്ചു. അന്നു ബാബു മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്സില്‍ തിരുത്തല്‍ വരുത്തിയെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 24ലെ മന്ത്രിസഭായോഗത്തിന്റെ നോട്ട് ഇന്നലെ കെ. ബാബു നിയമസഭയുടെ മേശപ്പുറത്തുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.