പി.ജി. ശശികുമാരവര്‍മ തിരുവാഭരണ യാത്രയിലെ പന്തളം രാജപ്രതിനിധി
പി.ജി. ശശികുമാരവര്‍മ തിരുവാഭരണ യാത്രയിലെ പന്തളം രാജപ്രതിനിധി
Wednesday, December 2, 2015 1:05 AM IST
പന്തളം: മകരവിളക്കിനു ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനായി പന്തളം വലിയ കോയിക്കല്‍ ക്ഷേത്ത്രില്‍ നിന്നും ശബരിമലയിലേക്കു കൊണ്ടുപോകുന്ന തിരുവാഭരണങ്ങളെ മൂലംനാള്‍ പി.ജി.ശശികുമാരവര്‍മ അനുഗമിക്കും. കൊട്ടാരം നിര്‍വാഹകസംഘം യോഗം ചേര്‍ന്നാണു ശശികുമാരവര്‍മയെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പന്തളം വലിയ തമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മരാജയുടെ പ്രതിനിധിയായാണ് അദ്ദേഹം ഘോഷയാത്രയ്ക്കൊപ്പം പുറപ്പെടുക. 63കാരനായ ശശികുമാരവര്‍മ 25 തവണ തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തി വരുന്നു.

പന്തപ്ളാവില്‍ കൊട്ടാരത്തില്‍ ആയില്യം നാള്‍ അംബിക തമ്പുരാട്ടിയുടെയും കിടങ്ങൂര്‍ പാറ്റ്യാല്‍ ഇല്ലത്ത് ഗോദശര്‍മന്‍ നമ്പൂതിരിയുടെയും മകനാണ്. സെക്രട്ടറിയേറ്റില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച അദ്ദേഹം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് കൂടിയാണ്. ക്ഷത്രിയക്ഷേമസഭയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു.


മഹാകവി പന്തളം കേരളവര്‍മ ഗ്രന്ഥശാലയുടെ പ്രസിഡന്റ്, മഹാകവി പന്തളം സ്മാരകസമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. പൂഞ്ഞാര്‍ കാഞ്ഞിരമിറ്റം കൊട്ടാരത്തില്‍ പി.മീരാവര്‍മയാണ് ഭാര്യ. സംഗീത നരേന്ദ്രവര്‍മ, അരവിന്ദ് വര്‍മ(സബ് എഡിറ്റര്‍, കേരള കൌമുദി), മഹേന്ദ്രവര്‍മ എന്നിവരാണ് മക്കള്‍. ആര്‍.നരേന്ദ്രവര്‍മ(തൊഴില്‍ വകുപ്പ്, സെക്രട്ടറിയേറ്റ്) മരുമകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.