കടലില്‍ സ്ഫോടകവസ്തുക്കള്‍: എന്‍ഐഎ ഇന്നു തെരച്ചില്‍ നടത്തും
Wednesday, December 2, 2015 12:55 AM IST
കൊച്ചി: ഇറാന്‍ മത്സ്യബന്ധന യാനം കടലില്‍ ഉപേക്ഷിച്ച വല യില്‍ സ്ഫോടക വസ്തുക്കളുണ്െടന്ന നിഗമനത്തെത്തുടര്‍ന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ നേതൃത്വത്തില്‍ കടലില്‍ തെരച്ചില്‍ നടത്താനുള്ള സംഘം കൊച്ചിയില്‍നിന്ന് തിരിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷണകപ്പലായ ആര്‍വി സമുദ്രരത്നാകറില്‍ ജിയോളജിക്കല്‍ സര്‍വേയുടെ ഉദ്യോഗസ്ഥരും എന്‍ഐഎ ഉദ്യോഗസ്ഥരും ഉണ്ട്.

ആലപ്പുഴയില്‍നിന്നു തെക്കു പടിഞ്ഞാറു ഭാഗത്തായി 120 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് തെരച്ചില്‍ നടത്തുക. ഇവിടേക്ക് എത്തുന്നതിന് 12 മുതല്‍ 15 മണിക്കൂര്‍ വരെ വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ രാവിലെ ഏഴേകാലോടെയാണു സംഘം യാത്ര തിരിച്ചത്. കപ്പലിലുള്ള 20 അംഗ സംഘത്തില്‍ എസ്പിയുടെ നേതൃത്വത്തില്‍ എന്‍ഐഎയുടെ ഏഴംഗ സംഘമാണുള്ളത്.

ഇന്നു മുതല്‍ സംഘം വിശദമായ തെരച്ചില്‍ ആരംഭിക്കും. കടലിന്റെ അടിത്തട്ട് സ്കാന്‍ ചെയ്യാന്‍ ശേഷിയുള്ള സാങ്കേതിക ഉപകരണങ്ങള്‍ കപ്പലിലുണ്ട്. അഞ്ചു ദിവസം തെരച്ചില്‍ നടത്തിയതിനു ശേഷം സംഘം ഞായറാഴ്ച തിരിച്ചെത്തും.


കഴിഞ്ഞ ജൂലൈയില്‍ ആലപ്പുഴ ഭാഗത്താണ് ബറൂക്കി എന്നു പേരുള്ള ഇറേനിയന്‍ മത്സ്യബന്ധന യാനം സംശയാസ്പദമായ സാഹചര്യത്തില്‍ തീരസംരക്ഷണ സേന കസ്റഡിയിലെടുത്തത്. പിടിക്കപ്പെടുമെന്ന സാഹചര്യത്തില്‍ യാനത്തിലുള്ളവര്‍ വല മുറിച്ച് കടലില്‍ ഉപേക്ഷിച്ചിരുന്നു. വലയില്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നെന്നാണ് സംശയിക്കുന്നത്. 12 അംഗ സംഘമായിരുന്നു യാനത്തിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലില്‍ ഇവര്‍ പാക്കിസ്ഥാന്‍, ഇറാന്‍ സ്വദേശികളാണെന്നു വെളിപ്പെടുത്തിയിരുന്നു.

മത്സ്യബന്ധനയാനത്തില്‍ നിന്ന് പാക്കിസ്ഥാനി തിരിച്ചറിയല്‍ കാര്‍ഡും സാറ്റ്ലൈറ്റ് ഫോണ്‍ സെറ്റും പിടികൂടിയി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.