ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
Wednesday, December 2, 2015 12:48 AM IST
തിരുവനന്തപുരം: നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. യുഡിഎഫിലെ പാലോട് രവിയും ഇടതുമുന്നണിയിലെ ഇ. ചന്ദ്രശേഖരനും തമ്മിലാണു മത്സരം.

ഇന്നു രാവിലെ 9.30നു നിയമസഭാ ഹാളില്‍ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടെടുപ്പു പൂര്‍ത്തിയാകുന്ന മുറയ്ക്ക് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. രഹസ്യ ബാലറ്റിലൂടെയാണു തെരഞ്ഞെടുപ്പ്. നാമനിര്‍ദേശം ചെയ്യപ്പെട്ട ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ യുഡിഎഫിന് 74 അംഗങ്ങളും എല്‍ഡിഎഫിന് 66 അംഗങ്ങളുമാണ് നിലവിലുള്ളത്. പി.സി. ജോര്‍ജിനെ നേരത്തേ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയിരുന്നു.


സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍ മരണമടയുകയും ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ സ്പീക്കറാകുകയും ചെയ്ത ഒഴിവിലാണു പുതിയ ആളെ തെരഞ്ഞെടുക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്നു നേരത്തേ ആര്‍എസ്പി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്ന് ആര്‍എസ്പി പിന്‍വാങ്ങി. തുടര്‍ന്നാണു കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പ്രതിനിധി പാലോട് രവി സ്ഥാനാര്‍ഥിയായത്. സിപിഐ പ്രതിനിധിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.