മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു 40 ലക്ഷം തട്ടി; ഏജന്റിനെതിരേ കേസ്
Wednesday, December 2, 2015 12:48 AM IST
കാഞ്ഞങ്ങാട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു 40 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിനു കേസ്. കാഞ്ഞങ്ങാടിനടുത്ത് അതിയാമ്പൂര്‍ സ്വദേശിയും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹിയുമായ എ. നടരാജന്റെ പരാതിയില്‍ ചാവശേരി സ്വദേശിയും ഏജന്റുമായ പി.പി. ഷംഫ്സീറിനെതിരേയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

നടരാജന്റെ മകനുവേണ്ടി തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ സീറ്റ് തരപ്പെടുത്തിത്തരാമെന്നു പറഞ്ഞ് ഷംഫ്സീര്‍ മൂന്നു തവണയായി 40 ലക്ഷം രൂപ കൈപ്പറ്റിയിരുന്നത്രെ. കഴിഞ്ഞ ഏപ്രില്‍ 12ന് ഒരു മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ച എംബിബിഎസിന് സ്പോട്ട് അഡ്മിഷന്‍ എന്ന പരസ്യം കണ്ടാണ് നടരാജന്‍ ഏജന്റുമായി ബന്ധപ്പെടുന്നത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി മറ്റ് എട്ടുപേര്‍കൂടി പണം നല്‍കിയിരുന്നു. 45 ലക്ഷം രൂപയിലാണ് സീറ്റ് ഉറപ്പിച്ചത്. ആദ്യം നല്‍കിയ തുകയ്ക്ക് രസീതും നല്‍കിയിരുന്നു.


നിശ്ചയിച്ച ദിവസം നടരാജനും മകനും കോളജില്‍ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്ക പ്പെട്ടതാണെന്നു മനസിലായത്. ഏബിള്‍ എഡ്യൂക്കേഷണല്‍ ഗൈഡന്‍സ് എന്ന പേരിലാണ് കണ്ണൂര്‍ താണയില്‍ ഷംഫ്സീര്‍ ഓഫീസ് നടത്തിയിരുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പല പേരുകളില്‍ ഇയാള്‍ ഓഫീസ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേ നടത്തിയ തട്ടപ്പില്‍ ഇയാള്‍ക്കെതിരെ പെരിന്തല്‍മണ്ണ, കരുനാഗപ്പള്ളി, വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കേസുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.