മുഖ്യമന്ത്രിക്കെതിരേ കേസ് നടത്താന്‍ ജേക്കബ് തോമസിന് അനുമതിയില്ല
മുഖ്യമന്ത്രിക്കെതിരേ കേസ് നടത്താന്‍ ജേക്കബ് തോമസിന് അനുമതിയില്ല
Tuesday, December 1, 2015 12:38 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന ഡിജിപി ജേക്കബ് തോമസിന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി. അഖിലേന്ത്യാ സര്‍വീസ് ചട്ടമനുസരിച്ചാണു ജേക്കബ് തോമസിന്റെ അനുമതി തള്ളിയത്.

ഭരണത്തില്‍ ഇരിക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടത്തില്‍ വ്യവസ്ഥയില്ല. ഇതനുസരിച്ചാണു ജേക്കബ് തോമസിന്റെ അനുമതി അപേക്ഷ നിരസിച്ചത്.

ഫ്ളാറ്റ് മാഫിയയ്ക്കെതിരേ നടപടി സ്വീകരിച്ച തന്നെ ജനവിരുദ്ധനായി ചിത്രീകരിക്കുകയും കൈകാര്യം ചെയ്യുമെന്നു ഭീഷണി ഉയര്‍ത്തുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ജേക്കബ് തോമസ് നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി നിരസിക്കുകയായിരുന്നു.

അഖിലേന്ത്യാ സര്‍വീസ് ചട്ടമനുസരിച്ചു തനിക്കെതിരേ കേസെടുക്കാന്‍ ജേക്കബ് തോമസ് അനുമതി തേടിയാല്‍ അടുത്ത സെക്കന്‍ഡില്‍ നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയോട് അനുമതി തേടിയ വിവരം തനിക്ക് അറിയില്ല. മാധ്യമപ്രവര്‍ത്തകരുടെ നിരന്തര ചോദ്യത്തിനു മറുപടിയായാണു ജേക്കബ് തോമസിനെ കൈകാര്യം ചെയ്യുമെന്നു താന്‍ പറഞ്ഞത്. അതു നല്ല അര്‍ഥത്തിലാണ്. ചില ഉദ്യോഗസ്ഥര്‍ എന്തെങ്കിലും പറഞ്ഞു കേരളത്തിന്റെ വികസനം മുരടിപ്പിക്കാന്‍ അനുവദിക്കില്ല. സുരക്ഷയുടെ പേരില്‍ മൂന്നു നിലയ്ക്കു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്കാനാവില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. എന്നാല്‍, സുരക്ഷാവീഴ്ചും അനുവദിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ അനുമതി തേടി സംസ്ഥാന പോലീസ് മേധാവിക്കാണു പോലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായ ഡിജിപി ജേക്കബ് തോമസ് കത്തു നല്‍കിയത്. സംസ്ഥാന പോലീസ് മേധാവി ചീഫ് സെക്രട്ടറിക്കു കത്തു കൈമാറി. തുടര്‍ന്നു ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചത്.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിച്ചതിന്റെ പേരില്‍ ജേക്കബ് തോമസിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഫയലും ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.