മോട്ടോര്‍വാഹനവകുപ്പ് എഎംവിഐയുടെ പ്രതിമാസ ടാര്‍ഗറ്റ് നാലുലക്ഷം വരെ
Tuesday, December 1, 2015 12:42 AM IST
ജോണ്‍സണ്‍ വേങ്ങത്തടം

തൊടുപുഴ: വാഹനാപകടങ്ങള്‍ കുറച്ചു ഗതാഗത സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് പകല്‍കൊള്ളയ്ക്കു പ്രേരിപ്പിക്കുന്നു. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങി പരിശോധന നടത്തി വാഹനയാത്രക്കാരെ പരമാവധി പിഴിയണമെന്ന പരോക്ഷ നിര്‍ദേശവുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കോണ്‍ഫിഡന്‍ഷ്യല്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കുവേണ്ടി ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ചിരിക്കുന്ന സര്‍ക്കുലര്‍ എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും (എന്‍ഫോഴ്സ്മെന്റ്) അയച്ചുകഴിഞ്ഞു. ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ അനുയോജ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നു കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു അസിസ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പ്രതിമാസ ടാര്‍ഗറ്റ് രണ്ടുമുതല്‍ നാലുലക്ഷം രൂപ വരെയാണ്.

കഴിഞ്ഞ 18നു തിരുവനന്തപുരത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ കോമ്പൌണ്ടിംഗ് ഫീസ് ഇനത്തില്‍ ഗണ്യമായ കുറവുണ്ടായതായി വിലയിരുത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്.


എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ലക്ഷ്യവുമായി താരതമ്യം ചെയ്ത് വീഴ്ചയ്ക്ക് ഉത്തരവാദിയാരെന്നു കണ്െടത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ സ്ക്വാഡിലേയും ഓരോ അംഗത്തിന്റെയും പ്രവര്‍ത്തനം വിലയിരുത്തി മുന്‍വര്‍ഷങ്ങളിലെ അതത് മാസത്തെ പ്രവര്‍ത്തനങ്ങളുമായി താരതമ്യപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്നുള്ള മാസങ്ങളില്‍ പ്രസ്തുത റിപ്പോര്‍ട്ട് നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കു സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.