ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
Monday, November 30, 2015 12:48 AM IST
ചെറുതുരുത്തി: ദേശമംഗലം കറ്റുവട്ടൂര്‍ കാളക്കല്ല് ഭാരതപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ദേശമംഗലം വട്ടപറമ്പില്‍ ഗൌതമിന്റെ മകന്‍ ആകാശ്, കറ്റുവട്ടൂര്‍ കുണ്ടുകുഴിയില്‍ ഉസ്മാന്റെ മകന്‍ നിയാസ്, ദേശമംഗലം കിഴക്കേതില്‍ അബൂബക്കറിന്റെ മകന്‍ മെഹബൂബ് എന്നിവരാണു മരിച്ചത്. മൂവരും ദേശമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥികളാണ്. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം.

വിദ്യാര്‍ഥികള്‍ ഒഴുകില്‍പ്പെട്ട വിവരം അറിഞ്ഞ ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഷൊര്‍ണൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്സും ചെറുതുരുത്തി എസ്ഐ പി. രാജഗോപിന്റെ നേതൃത്വത്തിലുള്ള പോലീസും തെരച്ചിലിനു നേതൃത്വം നല്‍കി. ആകാശിനെയാണ് ആദ്യം കണ്െടത്തിയത്. തുടര്‍ന്ന് ഒരുകിലോമീറ്റര്‍ അപ്പുറത്തുള്ള നമ്പ്രക്കടവില്‍നിന്നു നിയാസിനെയും മെഹബൂബിനെയും കണ്െടത്തിയെങ്കിലും ഓട്ടുപാറ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിച്ചു. വിദ്യാര്‍ഥികളുടെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനുശേഷം ഇന്നു ബന്ധുകള്‍ക്കു വിട്ടുകൊടുക്കും.


ഇന്നലെ വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞശേഷം അധ്യാപകനോടൊപ്പമാണു പത്തോളം വിദ്യാര്‍ഥികള്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയതത്രേ. ഇവര്‍ കുളിക്കാനിറങ്ങിയ കാളക്കല്ല് കടവിനു സമീപം അടിയൊഴുക്കും കയവുമുള്ളതായി നാട്ടുകാര്‍ പറയുന്നു. ഷൊര്‍ണൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയാണു തെരച്ചില്‍ ഊര്‍ജിതമാക്കിയത്. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നെങ്കിലും വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിക്കാനായില്ല. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലിയാണു പുഴയരികില്‍ തടിച്ചുകൂടിയത്. അടിയൊഴുക്കും അപകടസാധ്യതയുമുള്ള പുഴയുടെ കടവുകളിലൊന്നുംതന്നെ ബന്ധപ്പെട്ട വകുപ്പിന്റെ മുന്നറിയിപ്പു ബോര്‍ഡുകളോ അപകടസാധ്യതാ ബോര്‍ഡുകളോ ഇല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.