തര്‍ക്കം: സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ റാങ്ക് പട്ടികയിലെ ഒരാള്‍ക്കു പോലും നിയമനമില്ല
Monday, November 30, 2015 1:14 AM IST
തിരുവനന്തപുരം: സ്ഥാനക്കയറ്റ- നേരിട്ടുള്ള നിയമന തര്‍ക്കം നിയമക്കുരുക്കില്‍പ്പെട്ടതോടെ ജില്ലാ സഹകരണ ബാങ്കുകളിലെ ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ പിഎസ്സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കുപോലും നിയമനം ലഭിച്ചില്ലെന്നു പരാതി. ഇതേത്തുടര്‍ന്ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒന്നര വര്‍ഷമായിട്ടും ഒന്നാം റാങ്കുകാരനു പോലും നിയമനം ലഭിച്ചില്ല.

2009ലാണ് കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളിലേക്കും ആദ്യമായി ബ്രാഞ്ച് മാനേജര്‍ നിയമനത്തിനായി പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2012ല്‍ എഴുത്തുപരീക്ഷയും 2014ല്‍ അഭിമുഖവും നടത്തി.

അതേവര്‍ഷം നവംബറില്‍ പാലക്കാട് ജില്ലയിലെ റാങ്ക് ലിസ്റ്് പ്രസിദ്ധീകരിച്ചു. പിന്നീട് ഡിസംബര്‍, ജനുവരി മാസങ്ങളിലായി മറ്റു ജില്ലകളിലേയും 2015 മാര്‍ച്ചില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലേയും റാങ്ക് പട്ടിക വന്നു.

കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം ജില്ലാ സഹകരണ ബാങ്കുകളിലെ ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ ആകെയുള്ള ഒഴിവുകളില്‍ 25 ശതമാനം പിഎസ്സി വഴി നേരിട്ടു നിയമനം നേടിയവര്‍ ആയിരിക്കണമെന്നാണ്. എന്നാല്‍, റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചു ഒന്നര വര്‍ഷമായിട്ടും ഒരു ജില്ലയില്‍ പോലും ഉദ്യോഗാര്‍ഥികള്‍ക്കു പിഎസ്സി നിയമന ഉത്തരവ് നല്‍കിയില്ല. ഇതിനു കാരണം ജില്ലാ ബാങ്കുകളിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കളികളാണെന്നാണ് ഓള്‍ കേരള ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബ്രാഞ്ച് മാനേജര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്.

ജില്ലാ ബാങ്കുകളിലെ ഒരു വിഭാഗം ജീവനക്കാരും സംഘടനകളും ചേര്‍ന്നു ബ്രാഞ്ച് മാനേജര്‍ തസ്തികയുടെ നിയമനം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമിക്കുകയാണ്.


ജീവനക്കാര്‍ ചേര്‍ന്നു വിവിധ കാരണങ്ങള്‍ ഉന്നയിച്ചു കേരള ഹൈക്കോടതിയില്‍ കേസുകള്‍ നല്‍കി.

പിഎസ്സി നിയമനം നല്‍കാതിരിക്കാന്‍ പറയുന്ന കാരണം 31 തസ്തികയിലേക്കു ചില ഉദ്യോഗാര്‍ഥികള്‍ നേടിയ ഇടക്കാല ഉത്തരവാണ്.

വിവിധ ജില്ലകളിലില്‍നിന്നായി ഏതാനും ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയും പരാതിക്കാര്‍ക്കു വേണ്ടി 31 ഒഴിവുകള്‍ മാറ്റിവയ്ക്കാന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവിടുകയും ചെയ്തിരുന്നു. ഈ 31 പേരില്‍ ആറു പേര്‍ ബ്രാഞ്ച് മാനേജര്‍ തസ്തികയ്ക്കുവേണ്ടി പിഎസ്സിയില്‍ അപേക്ഷിക്കാത്തവര്‍ പോലുമാണെന്നുമാണ് അസോസിയേഷന്റെ ആരോപണം. ഇതൊഴികെയുള്ളവര്‍ക്കു നിയമനം നല്‍കാനും തയാറാകുന്നില്ല.

റാങ്ക്ലിസ്റിലെ ഉദ്യോഗാര്‍ഥികളുടെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്ന നടപടികളാണ് പിഎസ്സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അവര്‍ ആരോപിക്കുന്നു.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി, സഹകരണ മന്ത്രി, പിഎസ്സി ചെയര്‍മാന്‍, സെക്രട്ടറി, ബോര്‍ഡ് മെംബര്‍മാര്‍ തുടങ്ങിയവര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല.

സര്‍ക്കാരിന്റെയും പിഎസ്സിയുടെയും ഭാഗത്തുനിന്നു കാര്യക്ഷമമായ പ്രര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചു ഓള്‍ കേരള ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബ്രാഞ്ച് മാനേജര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ ഡിസംബര്‍ ഏഴിനു പട്ടം പിഎസ്സി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. തീരുമാനമോ നടപടികളോ ഉണ്ടായില്ലെങ്കില്‍ ഡിസംബര്‍ 30 മുതല്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുമെന്നും അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.