കാന്തപുരം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം: അച്യുതാനന്ദന്‍
കാന്തപുരം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം: അച്യുതാനന്ദന്‍
Monday, November 30, 2015 1:13 AM IST
തിരുവനന്തപുരം: സ്ത്രീകളെ മാത്രമല്ല, സ്വന്തം മാതൃത്വത്തെപ്പോലും അടച്ചാക്ഷേപിക്കുന്നതാണു കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നടത്തിയ പ്രസ്താവനയെന്നും, അദ്ദേഹം ഇതു പിന്‍വലിച്ചു സ്ത്രീകളോടു മാപ്പുപറയണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലിംഗസമത്വം നടക്കാത്ത കാര്യമാണെന്നും ഗര്‍ഭം ധരിക്കാനും കുട്ടികളെ പോറ്റാനുമാണു സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നതെന്നുമുള്ള കാന്തപുരത്തിന്റെ നിലപാട് അത്യന്തം വിചിത്രവും യാഥാസ്ഥിതികവുമാണ്. സമൂഹം പുരോഗതിയിലേക്കു സഞ്ചരിക്കുകയും സ്ത്രീ-പുരുഷ സമത്വം എല്ലാ മേഖലകളിലും കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നേറുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണു തികച്ചും അപരിഷ്കൃതമായ രീതിയില്‍ സ്ത്രീകളെപ്പറ്റി പ്രതിഷേധാര്‍ഹമായ പ്രസ്താവന നടത്തിയിരിക്കുന്നത്.


കാന്തപുരത്തിന്റെ അത്യന്തം വൈകൃതം നിറഞ്ഞ ഈ പ്രസ്താവനയ്ക്കെതിരേ ജനാധിപത്യസമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.