പാര്‍ട്ടിവിട്ട ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു
Monday, November 30, 2015 1:06 AM IST
ശ്രീകണ്ഠപുരം: പാര്‍ട്ടിവിട്ട ഡിവൈഎഫ്ഐ നേതാവിനെ വെട്ടി പരിക്കേല്പിച്ചു. ഡിവൈഎഫ്ഐ ഇരിട്ടി ബ്ളോക്ക് മുന്‍ ജോയിന്റ് സെക്രട്ടറിയും കല്യാട് വില്ലേജ് സെക്രട്ടറിയുമായിരുന്ന കല്യാട്ടെ ബി. ആനന്ദ് ബാബു (46) വിനാണു വെട്ടേറ്റത്.

ഇരുകാലുകള്‍ക്കും വലതുകൈക്കും വെട്ടേറ്റ ആനന്ദ് ബാബുവിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നാണു പരാതി. ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം. ഫര്‍ണിച്ചര്‍ തൊഴിലാളിയായ ആനന്ദ്ബാബു സ്വാശ്രയസംഘം യോഗത്തില്‍ പങ്കെടുക്കാനായി വീട്ടില്‍നിന്നു കാറില്‍ പുറപ്പെട്ടതായിരുന്നു. കല്യാട് ഹാജിമുക്ക് റോഡില്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങുമ്പോള്‍ പ ത്തോളം സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു വെട്ടി പരിക്കേല്പിച്ചെന്നാണു പരാതി.

വെട്ടേറ്റു വീണ ആനന്ദ് ബാബുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ വ്യാപകമായി അഴിമതി നടക്കുന്നതായി ആരോപിച്ചതിനെത്തുടര്‍ന്ന് ഒരുവര്‍ഷം മുമ്പാണ് ആനന്ദ് ബാബുവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ളോക്ക് കമ്മിറ്റി അംഗവുമായിരുന്ന ആനന്ദ്ബാബുവിന്റെ ഭാര്യ കെ. ഗിരിജ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചോലക്കരി വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഇതാണ് അക്രമത്തിനു പ്രകോപനമെന്നു കരുതുന്നു.


സംഭവത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സജീവ് ജോസഫ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൌഷാദ് ബ്ളാത്തൂര്‍, കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രതിഷേധിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആനന്ദ് ബാബുവിനെ എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ സന്ദര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.