സാങ്കേതികമായി മുന്നേറിയെങ്കിലും ഇന്ത്യന്‍ സിനിമ വാണിജ്യപരമായി പരാജയമാണെന്നു സോഹന്‍ റോയ്
Monday, November 30, 2015 1:05 AM IST
തിരുവനന്തപുരം: സാങ്കേതിക മികവിലും കലാമൂല്യത്തിലും ഇന്ത്യന്‍സിനിമകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നെങ്കിലും വാണിജ്യപരമായി ഇപ്പോഴും പരാജയമാണെന്നു സംവിധായകനും ഏരീയസ് ഗ്രൂപ്പ് ചെയര്‍മാനുമായ സോഹന്‍ റോയ്. ലോകരാജ്യങ്ങളെ പിന്തള്ളി സിനിമ മേഖലയില്‍ ചൈന വന്‍ സാമ്പത്തിക മുന്നേറ്റമാണു നടത്തുന്നത്.

സിനിമ നിര്‍മാണ മേഖലയില്‍ ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങളടക്കം സ്വായത്തമാക്കിയ ചൈന ഇക്കാര്യത്തില്‍ സ്വയംപര്യാപ്തമാണ്. ഇന്ത്യന്‍ സിനിമ എല്ലാ അര്‍ഥത്തിലും വികാസം പ്രാപിക്കണമെങ്കില്‍ ചൈനയെ കണ്ട് പഠിക്കണമെന്നും പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സോഹന്‍ റോയ് പറഞ്ഞു.

സിനിമ എന്നു പറയുമ്പോള്‍ നമുക്കുള്ളളത് സംവിധായകരും നിര്‍മാതാക്കളും നടീനടന്മാരും ടെക്നീഷ്യന്മാരും മാത്രമാണ്. ബാക്കിവരുന്ന എല്ലാ സാങ്കേതിക കാര്യങ്ങള്‍ക്കും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. നിര്‍മാണത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട എല്ലാ സാങ്കേതിക ഉപകരണങ്ങളും പണം കൊടുത്തു വിദേശത്തുനിന്നു വാങ്ങി ഉപയോഗിക്കുകയാണ്.

സിനിമയില്‍നിന്നുള്ള വരുമാനത്തിന്റെ പകുതിയും സാങ്കേതിക ഉപകരണങ്ങളുടെ സേവനം തേടി വിദേശങ്ങളിലേക്കു പോകുന്നു. സിനിമകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു പ്രയോജനം ലഭിക്കുന്നില്ല.


16 കെ പ്രൊജക്ടറിലേക്കും ഡിജിറ്റല്‍ വാളിലേക്കും പ്രേക്ഷകര്‍ക്ക് മുന്നില്‍ ചൈന ഇന്നു സിനിമയെ എത്തിച്ചുകഴിഞ്ഞു. ഐ മാക്സ് പ്രൊജക്ടര്‍ സംവിധാനത്തിലൂടെ സിനിമ കാണുന്നത് ഇന്ത്യയില്‍ മൂന്നിടത്തു മാത്രമേ ഉള്ളൂവെങ്കില്‍ നൂറിലേറെ ഐ മാക്സ് പ്രൊജക്ടറുകള്‍ ചൈനയിലുണ്ട്.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി 300 ഐ മാക്സ് പ്രൊജക്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന സമ്മതമറിയിച്ചിട്ടുണ്െടന്നും സോഹന്‍ റോയ് പറഞ്ഞു.

തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കണമെങ്കില്‍ മുടക്കുന്ന പണത്തിന് ഏറ്റവും നൂതനവും സാങ്കതികവുമായ രീതിയില്‍ സിനിമ കാണാനുള്ള സൌകര്യം ഒരുക്കണം.

ടെക്നോപാര്‍ക്കില്‍ ഇന്തോ ഇറ്റാലിയന്‍ സംരംഭമായി ആരംഭിച്ച ‘എപ്പിക്ക അനിമാറ്റിക്’ സ്റുഡിയോയും കൊച്ചിയിലെ ഫിലിം മാര്‍ക്കറ്റും ചലച്ചിത്രമേഖലയ്ക്ക് പുതിയ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.