ഒന്നാം മാറാട് കലാപം: രണ്ടു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു
ഒന്നാം മാറാട് കലാപം:  രണ്ടു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു
Saturday, November 28, 2015 12:28 AM IST
കൊച്ചി: ഒന്നാം മാറാട് കലാപത്തില്‍ മാറാട് തെക്കേപ്പുറത്ത് അബൂബക്കറെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. കേസിലെ മറ്റു 12 പ്രതികളെ വിട്ടയച്ചു.

കേസിലെ നാലാം പ്രതി തെക്കേത്തൊടി ഷാജി, 12-ാം പ്രതി ഈച്ചരന്റെ പുരയില്‍ ശശി എന്നിവര്‍ക്കു മാറാട് പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണു ജസ്റീസ് സി.ടി. രവികുമാര്‍, ജസ്റീസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.

2002 ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാറാട് കലാപവുമായി ബന്ധപ്പെട്ടു തെക്കേപ്പുറത്ത് അബൂബക്കറെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

കേസില്‍ മാറാട് പ്രത്യേക കോടതി ഒമ്പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും ഒരു പ്രതിക്കു മൂന്നു വര്‍ഷം തടവുമാണു ശിക്ഷ വിധിച്ചത്. കേസിലെ എട്ടാം പ്രതി കോതന്റകത്ത് സുമേഷിനെ കോടതി വെറുതെവിട്ടിരുന്നു. മാറാട് കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


പിന്നീട് പ്രതികള്‍ക്കു ശിക്ഷ കുറഞ്ഞുപോയെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരും കൊല്ലപ്പെട്ട അബൂബക്കറിന്റെ ഭാര്യയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലുകളും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു.

കേസിലെ മറ്റു പ്രതികളായ തെക്കേത്തൊടി ടി. ശ്രീധരന്‍, തെക്കേത്തൊടി സുരേശന്‍, മൂന്നാം പ്രതി കോതന്റകത്ത് വിഭീഷ്, ചോയിച്ചന്റകത്ത് രഞ്ചിത്ത്, ചോയിച്ചന്റകത്ത് കൃഷ്ണകുമാര്‍ (കലേഷ്), കേലപ്പന്റകത്ത് സജീവന്‍ (വെങ്കിട്ടന്‍), ആവിത്താന്‍പുരയില്‍ ബിജേഷ്, തെക്കേത്തൊടി പ്രഹ്ളാദന്‍, കേലപ്പന്റകത്ത് രാജേഷ്, ചെറിയപുരയില്‍ വിനോദ്, അരയച്ചന്റകത്ത് മണികണ്ഠന്‍, തെക്കേത്തൊടി വിജിത്ത് എന്നിവര്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വിട്ടയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.