പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക് നല്കാനുള്ള നടപടി മരവിപ്പിക്കും
Friday, November 27, 2015 12:45 AM IST
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കാനുള്ള നടപടി തല്‍ക്കാലത്തേക്ക് മരവിപ്പിക്കും. വൈസ് ചാന്‍സലര്‍ കുഞ്ചെറിയ പി. ഐസക് ആണ് വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം തീരുമാനിച്ചത്.

പരീക്ഷ നടത്തിപ്പ് ബംഗളൂരു ആസ്ഥാനമായുള്ള മെറിറ്റ് ട്രാക്ക് എന്ന സ്വകാര്യ സ്ഥാപനത്തെ ഏല്‍പിക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം സാങ്കേതിക സര്‍വകലാശാല നടത്താന്‍ തീരുമാനിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല.

പരീക്ഷാ നടത്തിപ്പിന്റെ പേരില്‍ ഇന്നലെ കെഎസ്യുവിന്റെ നേതൃത്വത്തില്‍ വിസി യുടെ ഓഫീസ് ഉപരോധിച്ചു. സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അനന്തര നടപടികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അധ്യാപക വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ചശേഷം തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. മൂന്നു മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവിലാണ് നടപടികള്‍ തത്കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ വിസി തീരുമാനിച്ചത്.


അതേസമയം, പ്രശ്നത്തില്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടാകട്ടെ എന്നുതന്നെയാണു സര്‍വകലാശാല അധികൃതരുടെ നിലപാടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.