പോലീസ് നിയമന തട്ടിപ്പ്: ക്യാമ്പ് ഓഫീസ് ജീവനക്കാരെ ചോദ്യം ചെയ്തേക്കും
Thursday, November 26, 2015 12:43 AM IST
കായംകുളം: പോലീസിലെ വിവിധ തസ്തികകളിലേക്കു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ ആഭ്യന്തരമന്ത്രിയുടെ ഹരിപ്പാട് ക്യാമ്പ് ഓഫീസിലെ ചില ജീവനക്കാരെ കേന്ദ്രീകരിച്ചു ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇവരെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണു സൂചന. മുഖ്യപ്രതി ശരണ്യ കഴിഞ്ഞദിവസം മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസിലെ ജീവനക്കാരും തന്നെ സഹായിച്ചിട്ടുണ്െടന്നു വെളിപ്പെടുത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് ആഭ്യന്തരമന്ത്രി തന്നെ പ്രസ്താവനയും നടത്തിയിരുന്നു.

ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ ശരണ്യയുടെ പേരില്‍ മാനനഷ്ടക്കേസിനു നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം നോട്ടീസുകള്‍ താന്‍ ഭയക്കുന്നില്ലെന്നു ശരണ്യ കഴിഞ്ഞദിവസം കോടതിക്കു പുറത്തുവച്ചു മാധ്യമപ്രവര്‍ത്തകരോടു പറയുകയും ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിച്ചതായാണു സൂചന. ഉദ്യോഗാര്‍ഥികളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധന നടത്തിയതിനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോലീസ് ക്യാമ്പുകളില്‍ ഉദ്യോഗാര്‍ഥികളെ എത്തിച്ചതിനും ഇവരും പങ്കാളികളായിരുന്നുവെന്നു ക്രൈംബ്രാഞ്ച് കണ്െടത്തിയിട്ടുണ്ട്. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനു കസ്റഡിയില്‍ വാങ്ങാനാണു തീരുമാനം. കേസില്‍ പോലീസിലും രാഷ്ട്രീയരംഗത്തുമുള്ള പല പ്രമുഖരേയും ക്രൈംബ്രാഞ്ച് നിരീക്ഷിച്ചുവരികയുമാണ്.


കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ അട്ടിമറിക്കാന്‍ ലോക്കല്‍പോലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ലോക്കല്‍ പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷിച്ച പലരേയും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്ത ശേഷം ശക്തമായ മൊഴികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്യാന്‍ രംഗത്തു വന്നതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്കെത്തി. 23-കാരിയായ ശരണ്യ തനിച്ചു ഇത്രയും വലിയ തട്ടിപ്പ് ഒറ്റയ്ക്കു നടത്തുകയില്ലെന്ന ശക്തമായ നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. കേസില്‍ ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് എസ്പി പ്രതീഷ്കുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.