ചക്കുളത്തുകാവില്‍ ഭക്തജനങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു
ചക്കുളത്തുകാവില്‍ ഭക്തജനങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു
Thursday, November 26, 2015 12:35 AM IST
എടത്വ: സ്ത്രീകളുടെ ശബരിമലയെന്ന് പ്രസിദ്ധി നേടിയ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി ദേവീദര്‍ശനത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങി ഭക്തജനങ്ങള്‍ ഇന്നലെ പൊങ്കാലയര്‍പ്പിച്ചു. കേരളത്തിനകത്തും ഇതരസംസ്ഥാനങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തജനങ്ങള്‍ പൊങ്കാലയില്‍ പങ്കെടുത്തു.

സംസ്ഥാനത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ എത്തി. ക്ഷേത്രത്തിനു ചുറ്റുമുള്ള 70 കിലോമീറ്റര്‍ പ്രദേശങ്ങള്‍ യാഗഭൂമിയായി മാറി. തകഴി-തിരുവല്ല-കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, എടത്വ-തകഴി, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാര്‍-മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായി പൊങ്കാല അടുപ്പുകള്‍ നിരന്നു. തൃക്കാര്‍ത്തിക ദിനത്തിലെ പൊങ്കാലയുടെ പുണ്യം നുകരാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തര്‍ തിങ്കളാഴ്ച മുതലേ ചക്കുളത്തുകാവിലേക്ക് എത്തിയിരുന്നു.


കസവുപുടവ അണിഞ്ഞ് നാവില്‍ ദേവീസ്തുതികളും കൈയില്‍ പൂജാദ്രവ്യങ്ങളുമായി പതിനായിരക്കണക്കിനു സ്ത്രീകളാണ് ദേവീകടാക്ഷത്തിനായി പൊങ്കാലയര്‍പ്പിച്ചത്.

പുലര്‍ച്ചെ നാലിനു നടന്ന ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഇന്നലെ രാവിലെ ഒമ്പതിനു പൊങ്കാലക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രശ്രീകോവിലില്‍നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകര്‍ന്നു. പൊങ്കാല ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി പൊങ്കാല ഉദ്ഘാടനം ചെയ്തു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി ഭദ്രദീപം തെളിച്ചു. വിഎച്ച്പി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

10ന് 500ല്‍ പരം വേദപണ്ഡിതന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.