ഇന്‍വെര്‍ട്ടറുകള്‍ സോളാറിലേക്കു മാറ്റണമെന്നു നിര്‍ദേശം; കര്‍ക്കശമായി നടപ്പാക്കില്ലെന്നു വൈദ്യുതി മന്ത്രി
ഇന്‍വെര്‍ട്ടറുകള്‍ സോളാറിലേക്കു മാറ്റണമെന്നു നിര്‍ദേശം;  കര്‍ക്കശമായി നടപ്പാക്കില്ലെന്നു വൈദ്യുതി മന്ത്രി
Wednesday, November 25, 2015 12:55 AM IST
തിരുവനന്തപുരം: പുതുതായി നിര്‍മിക്കുന്ന വീടുകളില്‍ സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍ സ്ഥാപിക്കണമെന്നും നിലവിലുള്ള ഇന്‍വെര്‍ട്ടറുകള്‍ സോളാറില്‍ പ്രവര്‍ത്തിപ്പിക്കുന്ന തരത്തിലേക്കു മാറ്റണമെന്നും സര്‍ക്കാര്‍ നിര്‍ദേശം.

എന്നാല്‍, വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍വെര്‍ട്ടറുകള്‍ സോളാറിലേക്കു മാറ്റിയില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനോ പിഴ ഈടാക്കാനോ നിര്‍ദേശിക്കുന്ന തരത്തിലുള്ള ഒരു ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ലെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തു കര്‍ക്കശമായി നടപ്പാക്കില്ലെന്നും മന്ത്രി അറിയിച്ചു.

എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണു ഊര്‍ജ വകുപ്പ് കഴിഞ്ഞ ജൂണില്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍, ഇതു പ്രാബല്യത്തിലാകണമെങ്കില്‍ കെഎസ്ഇബി ലിമിറ്റഡിന്റെ അനുമതിയും വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അംഗീകാരവും ആവശ്യമാണ്.

2000 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള എല്ലാ പുതിയ വീടുകള്‍ക്കും 100 ലിറ്ററെങ്കിലും വെള്ളം തിളപ്പിക്കാന്‍ കഴിയുന്ന സൌരോര്‍ജ പാനലുകള്‍ സ്ഥാപിക്കണം. 3000 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കു സൌരോര്‍ജ് പ്ളാന്റ് നിര്‍ബന്ധമാണ്. പുതിയ വീടുകളില്‍ ഇന്‍വെര്‍ട്ടറുകള്‍ സ്ഥാപിക്കണമെങ്കില്‍ സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവ തന്നെ സ്ഥാപിക്കണം. ഇന്‍വെര്‍ട്ടറുകള്‍ സ്ഥാപിക്കുന്ന വീടുകള്‍ക്കു ചതുരശ്ര അടി കണക്കാക്കിയിട്ടില്ല.


വൈദ്യുതി ലാഭിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ജൂണില്‍ സമര്‍പ്പിച്ചതെന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ.എം. ധനേശന്‍ ഉണ്ണിത്താന്‍ അറിയിച്ചു. വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഇന്‍വെര്‍ട്ടര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ മൂന്നു യൂണിറ്റുവരെ വൈദ്യുതി ആവശ്യമായി വരും. സംസ്ഥാനത്ത് 15 ലക്ഷം ഇന്‍വെര്‍ട്ടറുകളാണ് ഉള്ളതെന്നാണു കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് നടപ്പാക്കുന്നതു കൊണ്ടു പ്രയോജനം ലഭിക്കില്ല. ലോഡ് ഷെഡിംഗ് നടപ്പാക്കുന്നത് 300 മെഗാവാട്ട് വൈദ്യുതി ലാഭിക്കുന്നതിനാണ്. എന്നാല്‍, ഇന്‍വെര്‍ട്ടറുകളുടെ ഉപയോഗത്തെ തുടര്‍ന്ന് ലോഡ് ഷെഡിംഗിന്റെ പൂര്‍ണ പ്രയോജനം ലഭിക്കില്ലെന്നും ധനേശന്‍ ഉണ്ണിത്താന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.