പൂഞ്ഞാറുകണ്ടം ഇരട്ടക്കൊലക്കേസ്: അച്ഛനും മകനും ജീവപര്യന്തം കഠിന തടവ്
പൂഞ്ഞാറുകണ്ടം ഇരട്ടക്കൊലക്കേസ്: അച്ഛനും മകനും ജീവപര്യന്തം കഠിന തടവ്
Wednesday, November 25, 2015 12:50 AM IST
തൊടുപുഴ: അടിമാലി പൂഞ്ഞാറുകണ്ടം ഇരട്ടക്കൊല ക്കേസില്‍ പ്രതികളായ അച്ഛനെയും മകനെയും ജീവപര്യന്തം കഠിനതടവിനു തൊടുപുഴ അഡീഷണല്‍ രണ്ടാം കോടതി ജഡ്ജി ഷാജഹാന്‍ ശിക്ഷിച്ചു. വെള്ളത്തൂവല്‍ മണലേല്‍ വാസു (64), മകന്‍ സൈമണ്‍ (40) എന്നിവരെയാണു ശിക്ഷിച്ചത്. പ്രതികള്‍ അരലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം.

ഓടയ്ക്കാസിറ്റി ആശാരിക്കുടി ഷിജു, മന്നാങ്കണ്ടം എട്ടുകുടി കുഞ്ഞൂട്ടിക്കുടി രാരിച്ചന്‍ എന്നിവരാണു പ്രതികളുടെ കുത്തും വെട്ടുമേറ്റു മരിച്ചത്. തങ്കായിക്കും ഉമേഷിനും കുത്തേറ്റ കേസില്‍ പ്രതികള്‍ ഒരു വര്‍ഷം കഠിന തടവുകൂടി അനുഭവിക്കണമെന്നു ശിക്ഷാവിധിയില്‍ പറഞ്ഞിട്ടുണ്ട്.

2009 ഫെബ്രുവരി ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതികള്‍ നടത്തുന്ന പൂഞ്ഞാറുകണ്ടത്തെ കള്ളുഷാപ്പില്‍ റഷീദ് എന്നയാളുമായി ഫെബ്രുവരി അഞ്ചിനു തര്‍ക്കമുണ്ടായി. കള്ളിനൊപ്പം കറിവാങ്ങിയപ്പോള്‍ വില നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് റഷീദുമായി പ്രശ്നമുണ്ടായത്.

പിറ്റേന്ന് കൊല്ലപ്പെട്ട രാരിച്ചന്‍, ഷിജു, സുഹൃത്തുക്കളായ ഉമേഷ്, തങ്കച്ചന്‍ എന്നിവര്‍ റഷീദിനൊപ്പം ചേര്‍ന്ന്ഷാപ്പിലെത്തി പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ തുടങ്ങി. ഇതിനിടെ പ്രതികള്‍ എല്ലാവരെയും ചെത്തുകത്തിക്കും പിച്ചാത്തിക്കും കുത്തിവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ രാരിച്ചനും ഷിജുവും മരിച്ചു.


പരിക്കേറ്റ ഉമേഷ്, തങ്കായി തങ്കച്ചന്‍ എന്നിവര്‍ക്ക് ഗുരുതരമായിപരിക്കേറ്റു. ഇവരാണു കേസിലെ മുഖ്യ സാക്ഷികളായത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നൂര്‍ സമീറാണ് ഹാജരായത്. 53 സാക്ഷികളാണു കേസിലുള്ളത്. 40 പ്രമാണങ്ങളും 45 തൊണ്ടി സാധനങ്ങളും കോടതി പരിശോധിച്ചു. 33 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.

അടിമാലി സിഐയായിരുന്ന ശ്യാംകുമാറാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടുകയും കുറ്റപത്രം കോടതിയില്‍ നല്‍കുകയും ചെയ്തത്.

മുഖ്യ സാക്ഷികള്‍ കൂറുമാറിയിട്ടും പ്രതികള്‍ അഴിക്കുള്ളിലായി

തൊടുപുഴ: നാടിനെ നടുക്കിയ പൂഞ്ഞാറുകണ്ടം ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി കൂറുമാറിയിട്ടും പ്രതികള്‍ അഴിക്കുള്ളിലായി. ഷാപ്പില്‍വച്ചുണ്ടായ നിസാര തര്‍ക്കമാണ് ഇരട്ടക്കൊലക്കേസില്‍ പര്യവസാനിച്ചത്. കേസിന്റെ വിസ്താരവേളയില്‍പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാരനായ റഷീദ് കൂറുമാറി. സംഭവത്തിലെ പ്രധാന ദൃക്സാക്ഷിയായിരുന്നു റഷീദ്. ഇയാള്‍ക്കൊപ്പം സംഭവം കണ്െടന്ന് പോലീസിന് മൊഴി കൊടുത്ത ബിജു, ജോണ്‍, സമിന്‍ എന്നിവരും പ്രതിഭാഗം ചേര്‍ന്നിരുന്നു.

എന്നിട്ടും ശാസ്ത്രീയ തെളിവുകളും ഗുരുതരമായി പരിക്കേറ്റ ഉമേഷിന്റെയും തങ്കച്ചന്റെയും മൊഴിയും പ്രോസിക്യൂഷന്റെ കൃത്യമായ ഇടപെടലുകളും പ്രതികള്‍ക്ക് കടുത്ത ശിക്ഷനേടിക്കൊടുക്കുന്നതിന് കാരണമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.