സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളാപ്പള്ളിക്കു പങ്കില്ലെന്ന്
Wednesday, October 14, 2015 12:57 AM IST
കോഴിക്കോട്: സ്വാമി ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളി നടേശന്‍ നിയോഗിച്ച വാടകക്കൊലയാളി പ്രിയന്‍ കൊലപ്പെടുത്തുകയായിരുന്നെന്ന മദ്യവ്യവസായി ബിജു രമേശിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മരണം സ്വാഭാവികമാണെന്നും തോക്ക് സ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ. ബിജു രമേശ് വെള്ളാപ്പള്ളിക്കെതിരേ ഉന്നയിക്കുന്ന ആരോപണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും സ്വാമി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കരിയിലയ്ക്കടിയില്‍ കിടന്നിരുന്ന ഈഴവസമൂഹത്തെ ഉന്നതിയിലേക്കെത്തിച്ച വ്യക്തിയാണു വെള്ളാപ്പള്ളി. ഇദ്ദേഹത്തിനും മകനും ശാശ്വതീകാനന്ദയെ കൊല്ലാന്‍ സാധിക്കില്ല. ബിജു രമേശിന്റെ ആരോപണത്തിനു തെളിവില്ലാത്തതിനാല്‍ത്തന്നെ അതിനു വിശ്വാസ്യതയില്ല. 12 വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതു ദുഷ്ടലാക്കോടെയാണെന്നും ബിജു രമേശിന്റെ പിന്നില്‍ കളിക്കുന്ന കോണ്‍ഗ്രസ് ഉന്നതന്റെ പേരു താന്‍ വൈകാതെ വെളിപ്പെടുത്തുമെന്നും സ്വാമി പറഞ്ഞു.


ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെ പിന്തുണയ്ക്കുന്നതു പിണറായിയല്ലെന്നും കോണ്‍ഗ്രസിലെ ഈ ഉന്നതന്‍ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. എസ്എന്‍ഡിപി- ബിജെപി സഖ്യം രാഷ്ട്രീയ കക്ഷിയായി മാറിയാല്‍ കോണ്‍ഗ്രസിനു ക്ഷീണമാകുമെന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് ഈയൊരു നീക്കം നടക്കുന്നത്. ബിജെപി കേരളത്തില്‍ ഭരണത്തില്‍ വന്നാല്‍ മുസ്ലിമിനെയോ ക്രൈസ്തവനേയോ വെട്ടിക്കൊല്ലില്ല. ബിജെപിയും എസ്എന്‍ഡിപിയും ഒന്നിക്കുമെന്നു പേടിച്ചു കോണ്‍ഗ്രസ് ചെയ്്ത തരംതാണ പണിയാണിത്. ബിജു രമേശ് നികൃഷ്ടജീവിയാണെന്നും 2008ല്‍ ബിജു രമേശിന്റെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന ദളിത് പെണ്‍കുട്ടി അവിഹിത ഗര്‍ഭം അലസിപ്പിക്കുന്നതിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്നും അതു സംബന്ധിച്ചു മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ഹിമവല്‍ ഭദ്രാനന്ദ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.