കാലവര്‍ഷം ദുര്‍ബലം; തുലാവര്‍ഷത്തില്‍ കണ്ണുനട്ടു കേരളം
കാലവര്‍ഷം ദുര്‍ബലം; തുലാവര്‍ഷത്തില്‍ കണ്ണുനട്ടു കേരളം
Tuesday, October 13, 2015 12:24 AM IST
സ്വന്തം ലേഖകന്‍


തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കുറവിന്റെ നിഴലിലാഴ്ത്തി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാകുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും കാലവര്‍ഷം പിന്‍വാങ്ങുകയും ചെയ്യുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.

സാധാരണയായി ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ദുര്‍ബലമാകേണ്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പതിവിനു വിപരീതമായി ഇക്കുറി ശക്തിയായി തുടരുകയായിരുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന കാലവര്‍ഷക്കാലത്ത് 26 ശതമാനം മഴക്കുറവായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ ഒന്നരയാഴ്ച കൂടി തുടര്‍ന്ന കാലവര്‍ഷത്തിന്റെ സ്വഭാവത്തോടെ ശക്തമായ മഴ പെയ്തെങ്കിലും നേരത്തെയുള്ള മഴക്കുറവിനെ മറികടക്കാനായില്ല. ഒക്ടോബറില്‍ ഇന്നലെവരെ ലഭിച്ചത് 19.12 സെന്റിമീറ്റര്‍ മഴയാണ്. കാലവര്‍ഷ മഴയ്ക്കൊപ്പം കര്‍ണാടക തീരത്ത് അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താലുള്ള മഴയും ഇതില്‍പ്പെടും. എന്നിട്ടും ഇക്കുറി കാലവര്‍ഷക്കാലത്തെ മഴക്കണക്കു തികയ്ക്കാന്‍ കഴിയുന്ന കോളു കാണുന്നില്ല.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന കാലവര്‍ഷക്കാലത്ത് 203.97 സെന്റിമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്തു പെയ്തത് 151.43 സെന്റിമീറ്ററാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നതു പോലെ കാലവര്‍ഷ മഴയ്ക്കൊപ്പം ഈ മാസം ഇതുവരെ കിട്ടിയ 19.12 സെന്റിമീറ്റര്‍ മഴയും ചേര്‍ത്തുവച്ചാലും കേരളം മഴക്കുറവില്‍ തന്നെ. തെക്കുപടിഞ്ഞാറന്‍ കാറ്റു ദുര്‍ബലമായി കാലവര്‍ഷം പിന്‍വാങ്ങാനൊരുങ്ങുമ്പോള്‍ ഇനി കേരളത്തിന്റെ പ്രതീക്ഷ തുലാവര്‍ഷത്തിലാണ്. കഴിഞ്ഞ വര്‍ഷം തുലാവര്‍ഷത്തില്‍നിന്നു ലഭിച്ചതു നാലു ശതമാനം അധിക മഴയാണ്. തുലാവര്‍ഷത്തില്‍നിന്ന് 48.07 സെന്റിമീറ്റര്‍ മഴയാണു കേരളത്തിനു കിട്ടേണ്ടത്.


ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ കിട്ടിയ മഴയുടെ കണക്ക്

ജനുവരി-ഫെബ്രുവരി:
0.08 സെന്റിമീറ്റര്‍ മഴയാണ് ഇക്കാലയളവില്‍ കിട്ടിയത്. 2.44 സെന്റിമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്താണ് 0.08 സെന്റിമീറ്റര്‍ മാത്രം പെയ്ത് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.

വേനല്‍മഴ(മാര്‍ച്ച്-മേയ്): 46.47 സെന്റിമീറ്റര്‍ മഴ ലഭിച്ചു.

37.99 സെന്റിമീറ്ററാണ് കിട്ടേണ്ടിയിരുന്നത്.
22 ശതമാനം അധികമഴ രേഖപ്പെടുത്തി.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം
(ജൂണ്‍-സെപ്റ്റംബര്‍):
151.43 സെന്റിമീറ്റര്‍ മഴ പെയ്തു.
കിട്ടേണ്ടിയിരുന്നത് 203.97 സെന്റിമീറ്റര്‍.

മഴക്കുറവ് 26 ശതമാനം. കാലവര്‍ഷത്തെത്തുടര്‍ന്നു ഈ മാസം ഇതുവരെ ലഭിച്ച 19.12 സെന്റിമീറ്റര്‍ കൂടി കൂട്ടിയാലും കേരളം മഴക്കുറവില്‍ തന്നെ. സാധാരണ ഈക്കാലയളവില്‍ 10 സെന്റിമീറ്റര്‍ മഴ ലഭിക്കുന്ന സ്ഥാനത്താണ് 19.12 സെന്റിമീറ്റര്‍ ലഭിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.