പിഎസ്സി പരീക്ഷയെഴുതാന്‍ ഫീസ്: പഠനം നടത്തും
പിഎസ്സി പരീക്ഷയെഴുതാന്‍ ഫീസ്: പഠനം നടത്തും
Tuesday, October 13, 2015 12:19 AM IST
തിരുവനന്തപുരം: പിഎസ്സി പരീക്ഷയെഴുതുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്കു ഫീസ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചു വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ ഉപസമിതിയെ നിയോഗിക്കാന്‍ ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം തീരുമാനിച്ചു. ഡോ. മോഹന്‍ദാസ്, ഡോ. ഉഷ, പ്രഫ.ലോപ്പസ് മാത്യു എന്നിവരെ ഉപസമിതി അംഗങ്ങളായി നിശ്ചയിച്ചു.

പരീക്ഷയ്ക്ക് എത്ര രൂപ ഫീസ് ഈടാക്കണം, ഏതു തരത്തിലാവണം ഫീസിന്റെ ഘടന, ഫീസ് ഈടാക്കുന്നതിന്റെ പ്രായോഗിക വശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പഠിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. പിഎസ്സി പരീക്ഷയ്ക്കു ഫീസ് ഏര്‍പ്പെടുത്താന്‍ നേരത്തേ കമ്മീഷന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിരുന്നു. എത്ര രൂപ ഫീസ് ഈടാക്കണമെന്നതു സര്‍ക്കാരിനു തീരുമാനിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഫീസ് സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പിഎസ്സി പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ നിശ്ചിത സമയപരിധി വയ്ക്കുന്നതിനെക്കുറിച്ചും കമ്മീഷന്‍ യോഗത്തില്‍ നിര്‍ദേശം വന്നു. ഇതും പഠനവിധേയമാക്കും.


പിഎസ്സി പരീക്ഷയ്ക്കു ധാരാളം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നുണ്െടങ്കിലും പകുതിയോളം പേര്‍ പരീക്ഷയ്ക്കു ഹാജരാവാറില്ല. അപേക്ഷാര്‍ഥികളുടെ എണ്ണം കണക്കിലെടുത്താണു പിഎസ്സി ചോദ്യപേപ്പര്‍ അച്ചടിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതാത്ത സാഹചര്യത്തില്‍ ചോദ്യപേപ്പര്‍ പാഴാവുന്നതു സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പുതിയ നീക്കം. ഇപ്പോള്‍ പരീക്ഷാസമയത്തിനു മുമ്പുവരെ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാനാവും.

പുതിയ സംവിധാനമനുസരിച്ച് നിശ്ചിത തീയതിക്കകം അഡ്മിഷന്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിനനുസരിച്ചു ചോദ്യപേപ്പര്‍ അച്ചടിക്കും.

ഇതിനുശേഷം പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് അപ്രത്യക്ഷമാവും. പുതിയ തീരുമാനം വിവാ ദങ്ങള്‍ക്കും നിയമപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നതിനാല്‍ വിശദമായ പരിശോധന നടത്തിയ ശേഷമാവും പിഎസ്സി തുടര്‍നടപടി സ്വീകരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.