ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള നടപടി ശരിവച്ചു
ശബരിമല മേല്‍ശാന്തി  നിയമനത്തിനുള്ള നടപടി ശരിവച്ചു
Tuesday, October 13, 2015 12:48 AM IST
കൊച്ചി: ശബരിമലയിലെ മേല്‍ശാന്തി നിയമനത്തിനുള്ള നടപടി ഹൈക്കോടതി ശരിവച്ചു.മേല്‍ശാന്തി നിയമനത്തിനുള്ള ചുരുക്കപ്പട്ടിക തയാറാക്കിയതു ചോദ്യംചെയ്തു മലപ്പുറം സ്വദേശിസുബ്രഹ്മണ്യന്‍ എമ്പ്രാന്തിരി, തിരുവല്ല സ്വദേശി കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയാണു ജസ്റീസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്‍, ജസ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ചവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെട്ട ഒരു വിഭാഗവും ശബരിമല തന്ത്രിയും മറ്റും ഉള്‍പ്പെട്ട മറ്റൊരു വിഭാഗവും പുറത്തുനിന്നുള്ള തന്ത്രിയുള്‍പ്പെടുന്ന മൂന്നാമത്തെ വിഭാഗവും അഭിമുഖ പരീക്ഷ നടത്തിയാണു ചുരുക്കപ്പട്ടിക തയാറാക്കിയത്.

ഇതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെട്ട ഗ്രൂപ്പിന്റെ പരിശോധന നടത്തുമ്പോള്‍ ബോര്‍ഡംഗം സുഭാഷ് വാസു പങ്കെടുത്തില്ലെന്നും ഇതിനാല്‍ ഈ ഗ്രൂപ്പിന്റെ മാര്‍ക്ക് കണക്കാക്കുന്നതു നിയമപരമല്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.


ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനങ്ങള്‍ക്കായി പ്രത്യേകം ലിസ്റ് തയാറാക്കി ഇന്റര്‍വ്യൂ നടത്തണമെന്നതായിരുന്നു മറ്റൊരാവശ്യം. എന്നാല്‍, ഇതു പരിഗണിക്കാനാവില്ലെന്നു കോടതി പറഞ്ഞൂ.

സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള നിയമനങ്ങള്‍ പോലെയല്ല ദേവസ്വം ബോര്‍ഡിലെ മേല്‍ശാന്തി നിയമനമെന്നും ഭക്തരുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചാണു നടപടി സ്വീകരിക്കുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒരു ബോര്‍ഡംഗം ഹാജരായില്ലെന്ന കാരണത്താല്‍ ആ ഗ്രൂപ്പിന്റെ മാര്‍ക്ക് പരിഗണിക്കരുതെന്ന വാദം അംഗീകരിക്കാനാവില്ല. ശബരിമലയിലേക്കും മാളികപ്പുറത്തേക്കും ഒറ്റ ഇന്റര്‍വ്യൂ നടത്തി മികച്ചവരെ തെരഞ്ഞെടുക്കുന്നതിലും അപാകതയില്ല. വിശ്വാസവും ആചാരങ്ങളുംമുന്‍നിര്‍ത്തി മികച്ചവരെ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.