ജനപ്രതിനിധികളാകുന്ന അധ്യാപകര്‍ ശൂന്യവേതനാവധി എടുക്കണമെന്ന്
Tuesday, October 13, 2015 12:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കോ മറ്റോ മല്‍സരിച്ചു ജയിച്ചാല്‍ സ്കൂളില്‍നിന്നു ശൂന്യവേതനാവധി എടുത്തുവേണം ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാനെന്നു സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ശിപാര്‍ശചെയ്തു. ഇക്കാര്യം കാണിച്ചു പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഉത്തരവു പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഒരു വിദ്യാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണു കമ്മീഷന്റെ ഉത്തരവ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനംമൂലം കുട്ടികളുടെ അധ്യയനം മുടങ്ങാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. അങ്ങനെ അധ്യയനം മുടങ്ങുന്നതു ബാലാവകാശത്തിന്റെ ലംഘനമാണ്. അധ്യയനത്തില്‍ മൂല്യത്തകര്‍ച്ച ഉണ്ടാകുന്നതു വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയുന്നതിന് ഇടയാക്കുന്നതായി പരക്കെ വിമര്‍ശനം ഉയരുന്നുണ്ട്. ഈ ചുറ്റുപാടിലാണു വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി കമ്മീഷന്‍ ശിപാര്‍ശ സര്‍ക്കാരിനു നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.