വായ്പയുടെ സബ്സിഡി തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്കു ബാങ്ക് നോട്ടീസ്
Tuesday, October 13, 2015 12:32 AM IST
ജോമി കുര്യാക്കോസ്

കോട്ടയം: കാര്‍ഷിക വായ്പ എടുത്ത കര്‍ഷകരില്‍നിന്നും സബ്സിഡി തുക തിരികെ വാങ്ങുന്നു. ഏഴു ദിവസത്തിനകം സബ്സിഡി തുക ബാങ്കില്‍ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ടു നിരവധി കര്‍ഷകര്‍ക്കു നോട്ടീസ് ലഭിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതിയാണു കര്‍ഷകര്‍ക്കു നാല് ശതമാനം പലിശ നിരക്കില്‍ കാര്‍ഷിക വായ്പ. മുതലും പലിശയും തിരിച്ചടച്ച് അക്കൌണ്ട് അവസാനിപ്പിച്ചവരും സബ്സിഡി തുക തിരികെ നല്‍കണമെന്നാണു റിസര്‍വ് ബാങ്ക് നിര്‍ദേശമെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

കാര്‍ഷിക വായ്പ അനര്‍ഹര്‍ വാങ്ങിയെടുത്തെന്നാണു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഡിറ്റിംഗ് വിഭാഗത്തിന്റെ കണ്െടത്തല്‍. ഇതനുസരിച്ച് രാജ്യത്ത് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നല്‍കിയ കാര്‍ഷിക വായ്പയുടെ സബ്സിഡി തുകയില്‍ 350 കോടി രൂപ തിരികെ പിടിക്കണമെന്ന് ഓഡിറ്റിംഗ് വിഭാഗം വ്യക്തമാക്കുന്നു. അനര്‍ഹമായി വായ്പ എടുത്തവരുടെ പേരുവിവരങ്ങള്‍ പരിശോധിച്ചു നോട്ടീസ് അയച്ചതായി എസ്ബിടിയുടെ വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍ പറഞ്ഞു. വായ്പ എടുത്ത കര്‍ഷകരെ പരിശോധിച്ചപ്പോള്‍ അനര്‍ഹരെന്നു ഓഡിറ്റിംഗ് വിഭാഗം കണ്െടത്തിയവരുടെ പേരുവിവരങ്ങള്‍ അതതു ബാങ്കുകള്‍ക്കു കൈമാറിക്കഴിഞ്ഞു. എല്ലാ ദേശസാത്കൃത ബാങ്കുകള്‍ക്കും കാര്‍ഷിക വായ്പയുടെ വിശദാംശകള്‍ നല്‍കിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം സബ്സിഡി തുക തിരികെ അടയ്ക്കണമെന്നാണു വ്യക്തമാക്കിയത്.


മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു ഏക്കറിനു ഒരു ലക്ഷം രൂപ കാര്‍ഷിക വായ്പ അനുവദനീയമാണ്. എന്നാല്‍ പല കര്‍ഷകരും ഒരു ഏക്കറിനു മൂന്നു ലക്ഷം രൂപ വരെ വായ്പ എടുക്കുകയും ഇതിനു നാല് ശതമാനം പലിശ മാത്രമാണ് അടയ്ക്കുകയും ചെയ്തിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ ബാങ്കുകളില്‍നിന്നും വായ്പ എടുത്തവര്‍, വസ്തുവിനു ആനുപാതികമല്ലാതെ വായ്പ വാങ്ങിയവര്‍ തുടങ്ങിയവരാണു സബ്സിഡി തുക തിരികെ നല്കേണ്ടത്. വസ്തു, സ്വര്‍ണം തുടങ്ങിയവ ജാമ്യം നല്‍കി കാര്‍ഷിക വായ്പ എടുത്തവരും സബ്സിഡി തുക തിരികെ അടയ്ക്കണം. തുക അടയ്ക്കാത്ത പക്ഷം റവന്യു റിക്കവറി ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

എസ്ബിടി കേന്ദ്ര ഓഫീസില്‍നിന്ന് എല്ലാ ബ്രാഞ്ചുകളിലേക്കും വായ്പ തുക തിരികെ പിടിക്കണമെന്നുള്ള നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കാര്‍ഷിക വായ്പയ്ക്കു നല്‍കി വന്ന സബ്ഡിസി നിര്‍ത്തലാക്കിയിരുന്നു. ഇതിനു പിന്നാലെയാണു നല്‍കിയ സബ്സിഡി തുക തിരികെ പിടിക്കാന്‍ തുടങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.