പിണറായിയുടെ ആരോപണം മതേതര വിശ്വാസികള്‍ വിശ്വസിക്കില്ല: മുഖ്യമന്ത്രി
പിണറായിയുടെ ആരോപണം മതേതര വിശ്വാസികള്‍ വിശ്വസിക്കില്ല: മുഖ്യമന്ത്രി
Sunday, October 11, 2015 12:21 AM IST
തിരുവനന്തപുരം: ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യം നേടുന്നതിനായി വെള്ളാപ്പള്ളി-ആര്‍എസ്എസ് സഖ്യം രൂപീകരിച്ചതിനു പിന്നില്‍ താന്‍ ആണെന്നുള്ള പിണറായി വിജയന്റെ ആരോപണം കേരളത്തിലെ മതേതര വിശ്വാസികള്‍ വിശ്വസിക്കുകയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മതേതരവാദിയാണെന്നതിനു തനിക്കു പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയലാഭത്തിനു വേണ്ടി ആര്‍എസ്എസിനെ കൂട്ടുപിടിച്ച സിപിഎമ്മിന്റെ കഴിഞ്ഞകാല ചരിത്രം അറിയാവുന്നവര്‍ നട്ടാല്‍ കുരുക്കാത്ത നുണയായി മാത്രമേ ഈ ആരോപണത്തെ കാണുകയുള്ളൂ. 1977 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സിപിഎം- ആര്‍എസ്എസ് ബന്ധവും 1989ലെ വി.പി. സിംഗ് സര്‍ക്കാരിനെ സിപിഎമ്മും ബിജെപിയും ഒന്നിച്ചു താങ്ങിനിര്‍ത്തിയതും ജനങ്ങള്‍ മറന്നിട്ടില്ല.

തന്റെ ഭൂതകാല രാഷ്ട്രീയ ചരിത്രം അറിയാവുന്നവരാണു കേരളത്തിലെ ജനങ്ങള്‍. കുട്ടിക്കാലം മുതല്‍ വര്‍ഗീയതയെ ശക്തമായി എതിര്‍ത്തുകൊണ്ട് മതേതര ജനാധിപത്യ പ്രസ്ഥാനത്തില്‍ അടിയുറച്ചുനിന്ന വ്യക്തിയാണു താന്‍. ആര്‍എസ്എസിനെയും ബിജെപിയെയും അവര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയെയും പല്ലും നഖവും ഉപയോഗിച്ച് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് മാര്‍ക്സിസ്റ് പാര്‍ട്ടിയല്ല, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. യുഡിഎഫിനെതിരെ കേരളത്തില്‍ ബിജെപി നടത്തുന്ന ന്യൂനപക്ഷ പ്രീണന ആരോപണം അതേപടി ആവര്‍ത്തിക്കുന്ന പിണറായി രാഷ്ട്രീയലാഭത്തിനു വേണ്ടി വര്‍ഗീയതയെ പലപ്പോഴും താലോലിച്ച കാര്യം മറന്നുപോകരുത്.


എസ്എന്‍ഡിപി എന്ന മഹത്തായ മതേതര പ്രസ്ഥാന ത്തെ ആര്‍എസ്എസിന് അടിയറവയ്ക്കാന്‍ ശ്രീനാരായണീയര്‍ ഒരിക്കലും സമ്മതിക്കുകയില്ലെന്നാണു വിശ്വാസം. ബിജെപി സഖ്യവും അതിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുമൊക്കെ പ്രഖ്യാപിച്ച വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ നേതൃയോഗം കഴിഞ്ഞപ്പോള്‍ മതേതര മുന്നണി ഉണ്ടാക്കുമെന്നു പ്രഖ്യാപിച്ചത് അതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.