വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; മൂന്നുപേര്‍ക്കു പരിക്ക്
Saturday, October 10, 2015 1:30 AM IST
മുളങ്കുന്നത്തുകാവ്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷ് അടക്കം മൂന്നുപേര്‍ക്കു പരിക്കേറ്റു. ഹെന്‍ട്രി ജോസ് (34), ബഷീര്‍ (28) എന്നിവരാണു പരിക്കേറ്റ മറ്റു തടവുകാര്‍. മരട് അനീഷിനും ബഷീറിനും തലയ്ക്കു സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 8.30നാണ് ജയിലിലെ എഫ് ബ്ളോക്കിനു സമീപം തടവുകാര്‍ ഏറ്റുമുട്ടിയത്. മരട് അനീഷ് വധശ്രമക്കേസിലും ഹെന്‍ട്രി ജോസ് കൊലക്കേസിലും ശിക്ഷ അനുഭവിച്ചുവരികയാണ്. ബഷീര്‍ റിമാന്‍ഡ് പ്രതിയാണ്. ഗുണ്ടാസംഘങ്ങളായ ഇവര്‍ മുന്‍വൈരാഗ്യമുള്ളവരാണ്. ജയിലിനു പുറത്തു നിരവധിതവണ ഏറ്റുമുട്ടിയിട്ടുള്ള ഇവര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്കു നയിച്ചതെന്നു പറയുന്നു. ജയിലധികൃതരുടെ പരാതിപ്രകാരം വിയ്യൂര്‍ പോലീസെത്തി കേസെടുത്തു. ജയിലിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്നു സൂപ്രണ്ട് ബാബുരാജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.