മാല പൊട്ടിക്കാന്‍ ശ്രമം; യുവാവിനെ വിദ്യാര്‍ഥിനിയും പിതാവും 25 കിലോമീറ്റര്‍ പിന്തുടര്‍ന്നു പിടികൂടി
മാല പൊട്ടിക്കാന്‍ ശ്രമം; യുവാവിനെ വിദ്യാര്‍ഥിനിയും പിതാവും 25 കിലോമീറ്റര്‍ പിന്തുടര്‍ന്നു പിടികൂടി
Saturday, October 10, 2015 12:48 AM IST
പാലാ: കോളജ് വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാനും ഉപദ്രവിക്കാനും ശ്രമിച്ചയാളെ വിദ്യാര്‍ഥിനിയും പിതാവും പിന്തുടര്‍ന്നു പിടികൂടി പോലീസില്‍ ഏല്പിച്ചു. ബൈക്കില്‍ പാഞ്ഞ യുവാവിനെ ഇരുപത്തഞ്ചോളം കിലോമീറ്റര്‍ കാറില്‍ പിന്തുടര്‍ന്നാണു പിടികൂടിയത്. കുറവിലങ്ങാട് സ്വദേശി അനീഷ് (28) ആണ് പിടിയിലായത്.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ പാലാ-തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് ഭാഗത്തുവച്ചാണു ബൈക്കിലെത്തിയ യുവാവ് വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. ഉച്ചകഴിഞ്ഞ് കോളജ് അവധിയായിരുന്നതിനാല്‍ വീടിനു സമീപം സ്റോപ്പില്‍ ബസിറങ്ങി നടന്നു പോകുന്നതിനിടെ യുവാവ് ബൈക്കിലെത്തി വിദ്യാര്‍ഥിനിക്കു വട്ടം ചുറ്റി. വിദ്യാര്‍ഥിനിയോടു ചേര്‍ന്ന് ബൈക്ക് നിര്‍ത്തി തൊടുപുഴയ്ക്കുള്ള വഴിയേതെന്നു ചോദിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കൈയെത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയ പെണ്‍കുട്ടി ബഹളംവച്ചു വീട്ടിലേക്ക് ഓടി. ഉടന്‍ തന്നെ പിതാവും സഹോദരനും വിദ്യാര്‍ഥിനിയും വീട്ടിലുണ്ടായിരുന്ന കാറില്‍ ഇയാളെ പിന്തുടര്‍ന്നു.


പിഴക് വഴി രാമപുരത്തിനു കടന്ന യുവാവിനെ രാമപുരത്തുവച്ച് കണ്െടത്തിയെങ്കിലും പിടികൂടാനായില്ല. ഇവരെ വെട്ടിച്ച് പാലായ്ക്കും പിന്നീട് ഈരാറ്റുപേട്ട വഴിയിലും ബൈക്കില്‍ പാഞ്ഞ യുവാവിനെ ചെത്തിമറ്റത്തുവച്ചാണു പിടിച്ചത്. ബൈക്കില്‍ അതിവേഗത്തില്‍ പാഞ്ഞ യുവാവിന്റെ പിന്നാലെ കാറിന്റെ ലൈറ്റ് തെളിച്ചു ഹോണ്‍ മുഴക്കി സാഹസികമായി പിന്തുടര്‍ന്നാണ് പെണ്‍കുട്ടിയും പിതാവും ഇയാളെ പിടികൂടിയതും പാലാ പോലീസില്‍ ഏല്പിച്ചതും. സംഭവം നടന്നത് രാമപുരം പോലീസ് സ്റേഷന്‍ അതിര്‍ത്തിയിലായതിനാല്‍ ഇവര്‍ പിന്നീട് രാമപുരം സ്റേഷനിലെത്തി പരാതി നല്‍കി. യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.