ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ 21-ാം ഓര്‍മപ്പെരുന്നാള്‍ നാളെ
Friday, October 9, 2015 12:43 AM IST
തിരുവനന്തപുരം: നാല്‍പ്പത്തിയൊന്ന് വര്‍ഷക്കാലം തിരുവനന്തപുരം ആര്‍ച്ചുബിഷപ്പായിരുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ 21-ാം ഓര്‍മപ്പെരുന്നാള്‍ ഇന്നും നാളെയുമായി പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കല്‍ നടക്കും. നാളെ രാവിലെ എട്ടിനു പ്രാര്‍ഥനയും തുടര്‍ന്നു സമൂഹബലിയും നടക്കും. ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്നു കബറിങ്കല്‍ ധൂപപ്രാര്‍ഥന.

പട്ടം മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നടന്നുവരുന്ന മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണ പരമ്പര നാളെ അവസാനിക്കും. നാളെ 10.30 നു നടക്കുന്ന അനുസ്മരണ സമ്മേളനം സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്യും. മേജര്‍ അതിരൂപത സഹായമെത്രാന്‍ ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് അധ്യക്ഷത വഹിക്കും. ഇന്നു രാവിലെ 11 ന് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് കൃഷിയും ഭക്ഷ്യസുരക്ഷയും’ എന്ന വിഷയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പ്രഭാഷണ പരമ്പരയില്‍ ഡോ. തോമസ് ഐസക്, ഡോ. മാത്യു ഫിലിപ്പ്, പ്രഫ. എം.എ. ഉമ്മന്‍, പ്ളാനിംഗ് ബോര്‍ഡ് മെംബര്‍ ജി. വിജയരാഘവന്‍, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്, ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭാ കോശി, ഡിജിപി ടി.പി. സെന്‍കുമാര്‍, പൊതുമരാമത്ത് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.


ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ കല്ലൂപ്പാറയിലെ ജന്മഗൃഹത്തില്‍ നിന്നു മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ശാന്തിയാത്ര ഇന്നു വൈകിട്ട് നാലാഞ്ചിറയില്‍ നിന്നു കാല്‍നടയായി കബറിങ്കല്‍ എത്തിച്ചേരും. തുടര്‍ന്നു സന്ധ്യാപ്രാര്‍ഥന നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.