വൈദികന്‍ ചമഞ്ഞു തട്ടിപ്പ്: പ്രതി പിടിയില്‍
Friday, October 9, 2015 12:37 AM IST
തൊടുപുഴ: വൈദികന്‍ ചമഞ്ഞു മഠങ്ങള്‍ കേന്ദ്രീകരിച്ചു വ്യാപക തട്ടിപ്പു നടത്തിയ യുവാവിനെ പോലീസ് അറസ്റു ചെയ്തു. ഉപ്പുതറ സ്വദേശി രാജേഷിനെയാണ് (27) കരിമണ്ണൂര്‍ എസ്ഐ സോള്‍ജിമോന്റെ നേതൃത്വത്തില്‍ കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്റാന്‍ഡില്‍ നിന്നു പിടികൂടിയത്. കാളിയാര്‍, മുള്ളരിങ്ങാട് എന്നിവിടങ്ങളില്‍ നിന്നായി 9000-ത്തോളം രൂപയാണു തട്ടിയെടുത്തതെന്നു പോലീസ് പറഞ്ഞു. പ്രതിക്കെതിരേ രണ്ട് കേസുകള്‍ രജിസ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ കരിമണ്ണൂരിലെ എഫ്സിസി മഠത്തിലെത്തി മിഷിനറി വൈദികനായി ചമഞ്ഞു തട്ടിപ്പു നടത്താന്‍ ശ്രമിച്ചത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മഠാധികൃതര്‍ തന്ത്രപരമായി പിടികൂടി ഏല്പിച്ചെങ്കിലും പോലീസ് ചോദ്യം ചെയ്തു പറഞ്ഞുവിട്ടിരുന്നു. സംഭവത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടന്‍പുഴ കുറ്റിയംചാലില്‍ കല്ലറയ്ക്കല്‍ ഫാ. പീറ്റര്‍ ഡെക്കാന്‍ ഷാ എന്ന പേരിലാണ് ഇയാള്‍ മഠത്തിലെത്തിയത്. വാഴക്കാല, വാഴപ്പിള്ളി, കോതമംഗലം, കരിമണ്ണൂര്‍ എന്നീ കോണ്‍വന്റുകളില്‍ മിഷനറി വൈദികന്‍ ചമഞ്ഞു തട്ടിപ്പു നടത്തിയതായി മഠാധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മഠത്തിലെത്തിയ യുവാവ് മിഷനറി വൈദികനാണെന്നും മദര്‍ സൂപ്പിരിയറിനെ കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മദര്‍ ധ്യാനത്തിനു പോയിരിക്കുന്നതു കൊണ്ടു പിന്നെ വരാന്‍ പറഞ്ഞു വിട്ടു. മദര്‍ സൂപ്പീരിയര്‍ മൂവാറ്റുപുഴയില്‍ സേവനം ചെയ്യുമ്പോള്‍ വൈദികപട്ടം സ്വീകരിക്കുന്നതിനു സിസ്റര്‍ സഹായിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് എത്തുന്നത്. എന്നാല്‍ മദര്‍ സുപ്പീരിയര്‍ ധ്യാനത്തിനു പോയിരുന്നതുകൊണ്ട് കാണാന്‍ സാധിച്ചില്ല. ഇതിനിടെ മദര്‍ ധ്യാനം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ സിസ്റര്‍മാര്‍ വിവരങ്ങള്‍ പറഞ്ഞു.


ഇതേസമയം ഒരാള്‍ മഠങ്ങളിലെത്തി വൈദികന്‍ ചമഞ്ഞു പണം തട്ടുന്നതായി വാഴപ്പിള്ളി, വാഴക്കാല തുടങ്ങിയ മഠത്തിലെ സിസ്റര്‍മാര്‍ ഇവിടെ അറിയിച്ചു. ഇതോടെ സംശയം വര്‍ധിച്ചു. ബനഡിക്ടന്‍ വൈദികനാണെന്നും ആഫ്രിക്കയില്‍ പാവപ്പെട്ടവരുടെ ഇടയിലാണു പ്രവര്‍ത്തിക്കുന്നതെന്നും കന്യാസ്ത്രീകളോട് ഇയാള്‍ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.