നെടുമ്പാശേരിവഴിയുള്ള സ്വര്‍ണക്കടത്ത്: മുഖ്യപ്രതി കുഞ്ഞായന്‍കുട്ടി പിടിയില്‍
നെടുമ്പാശേരിവഴിയുള്ള സ്വര്‍ണക്കടത്ത്: മുഖ്യപ്രതി കുഞ്ഞായന്‍കുട്ടി പിടിയില്‍
Friday, October 9, 2015 12:35 AM IST
തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളം വഴി 360 കിലോയോളം സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശി കുഞ്ഞായന്‍കുട്ടി(40)യാണ് പിടിയിലായത്.

2014 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ ജനുവരി വരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു സ്വര്‍ണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരായ മനു, കൃഷ്ണകുമാര്‍ എന്നിവരും മറ്റു പ്രതികളായ മുഹമ്മദ് റഷീദ്, ഷാജഹാന്‍, ഇജാസ് അബ്ദുള്ള എന്നിവരും നേരത്തെ അറസ്റിലായിരുന്നു.

ഒളിവിലായിരുന്ന കുഞ്ഞായന്‍ കുട്ടിയെ പിടികൂടാന്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിമാനത്തില്‍ വരുന്ന കാരിയര്‍മാരായ യാത്രക്കാര്‍ കൊണ്ടുവരുന്ന സ്വര്‍ണം വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ ഒളിപ്പിക്കുകയും സംഘത്തില്‍പെട്ട എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അത് പുറത്തെത്തിക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.


ആസൂത്രിതമായി നടത്തിവന്നിരുന്ന സ്വര്‍ണക്കടത്ത് സിബിഐ അന്വേഷിച്ചുവരികയായിരുന്നു. പിന്നീട് കണ്‍ട്രോള്‍ റൂം അസിസ്റന്റ് കമ്മീഷണര്‍ എ. പ്രമോദ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ പോലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

ഷാഡോ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞായന്‍ കുട്ടി കോഴിക്കോട് പൊക്കുന്ന് കോന്തനാരിയില്‍ നിന്ന് പിടിയിലായത്. ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ച ശേഷം വേഷം മാറി മുംബൈ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കുഞ്ഞായന്‍ക്കുട്ടി താമസിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.

ഷാഡോ പോലീസ് ടീം അംഗങ്ങളായ സാജുകുമാര്‍, ഗോപകുമാര്‍, അരുണ്‍, രഞ്ജിത്ത്, ജയകൃഷ്ണന്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ മണികണ്ഠന്‍ നായര്‍, പ്രശാന്ത്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റിനു നേതൃത്വം നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.