സോളാര്‍ കേസ്: ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി
സോളാര്‍ കേസ്: ഫെനി ബാലകൃഷ്ണന്‍  മൊഴി നല്‍കി
Friday, October 9, 2015 12:32 AM IST
കൊച്ചി: സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റീസ് ജി.ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സരിതയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് എം.വി.രാജു ഇരുപതു മിനിറ്റോളം രേഖപ്പെടുത്തുന്നതു താന്‍ കണ്ടതായി ഫെനി ബാലകൃഷണന്‍ പറഞ്ഞു. സരിത മജിസ്ട്രേറ്റിനോടു പറഞ്ഞ കാര്യങ്ങള്‍ താനും ബെഞ്ച് ക്ളാര്‍ക്കും കേട്ടിരുന്നു. വാതില്‍ക്കല്‍ നിന്ന വനിതാ പോലിസുകാരിക്കു ശ്രദ്ധിച്ചാല്‍ കേള്‍ക്കാവുന്ന തരത്തിലായിരുന്നു സരിത മൊഴി നല്‍കിയത്.

ഏകദേശം 20 മിനിറ്റ് സരിത മൊഴി നല്‍കി. തുടര്‍ന്ന് പരാതി എഴുതി നല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദേശിക്കുകയായിരുന്നു. മജിസ്ട്രേറ്റിനു മൊഴി നല്‍കി താന്‍ പുറത്തിറങ്ങിയപ്പോള്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്‍ കോടതിയില്‍ എന്താണു സരിത പറഞ്ഞതെന്നു പറയാന്‍ തന്നോടു നിര്‍ബന്ധിച്ചതായും ഫെനി മൊഴി നല്‍കി.


തുടര്‍ന്ന് ഡിവൈഎസ്പി താന്‍ മജിസ്ട്രേറ്റിനോടു തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിക്കൊള്ളാം എന്നു പറഞ്ഞ് അതിനുള്ള അനുമതി വാങ്ങി അകത്തേക്കു കയറി പോകുന്നതു കണ്ടു. അഞ്ചു മിനിറ്റിനുശേഷം കോടതിക്കു പുറത്തുവന്ന ഡിവൈഎസ്പി തന്നോടു മജിസ്ട്രേറ്റ് എല്ലാ കാര്യങ്ങളും പറഞ്ഞുവെന്നു തുറന്നു പറഞ്ഞതായും ഫെനിയുടെ മൊഴിയില്‍ പറയുന്നു.

തുടര്‍ന്ന് ഡിവൈഎസ്പി ഫോണില്‍ ആരെയോ വിളിച്ച് ചില പേരുകള്‍ പറയുന്നത് താന്‍ കേട്ടു. സമീപം നിന്നിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഡിവൈഎസ്പിയുടെ സംഭാഷണം റിക്കാര്‍ഡ് ചെയ്യുന്നതു കണ്ടതായും ഫെനി മൊഴി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.