സാരഥികളായി ഇവര്‍, വഴിയൊരുക്കി പോലീസും
സാരഥികളായി ഇവര്‍, വഴിയൊരുക്കി പോലീസും
Friday, October 9, 2015 12:31 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: അശോകന്റെ ഹൃദയവും വഹിച്ചുള്ള ആംബുലന്‍സിന്റെ സാരഥികളായത് നാലുവര്‍ഷമായി ആംബുലന്‍സ് ഓടിക്കുന്ന പാലക്കാട് നെന്മാറ സ്വദേശി പ്രമോദ് കെ. ഐലൂര്‍, തൃശൂര്‍ പാടൂക്കാട് സ്വദേശി എം.എം.പ്രദീപ് എന്നിവര്‍. ഇന്നലെ രാവിലെ ഏഴേകാലിനു ചെന്നൈയില്‍നിന്നു നെടുമ്പാശേരിയിലെത്തിയ ഡോ. സതീഷിനെയും സംഘത്തേയും അമ്പതു മിനിറ്റുകൊണ്ടാണ് ഇവര്‍ ദയ ആശുപത്രിയിലെത്തിച്ചത്; നൂറു കിലോമീറ്റര്‍ സ്പീഡില്‍.

ഹൃദയവുമായി നെടുമ്പാശേരിയിലേക്കു യാത്രതിരിച്ച ആംബുലന്‍സ് ഓടിച്ചതു പ്രമോദാണ്. വിയ്യൂര്‍ സ്റേഷനില്‍നിന്നുള്ള പോലീസ് വാഹനമാണു പൈലറ്റായി പാഞ്ഞത്. ഡ്രൈവര്‍ മനോജ് 30 മിനിറ്റുകൊണ്ടാണു തൃശൂര്‍ അതിര്‍ത്തി കടത്തിയത്. എഎസ്ഐ ജോസ്, സിപിഒ വിനോദ് എന്നിവരും വാഹനത്തില്‍ സുരക്ഷാക്രമീകരണത്തിനു നേതൃത്വം നല്കി. ഇന്നലെ രാവിലെ ആറേകാലിന് എത്തേണ്ട വിമാനം നെടുമ്പാശേരിയില്‍ ഒരു മണിക്കൂര്‍ വൈകി ഏഴേകാലിനാണ് എത്തിയത്. വിമാനം ചാര്‍ട്ടു ചെയ്തു കിട്ടാന്‍ താമസിച്ചതായിരുന്നു പ്രശ്നം.

കണ്‍ട്രോള്‍ റൂം സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് ആംബുലന്‍സുകള്‍ കടന്നുപോകുന്ന വഴികള്‍ ക്ളിയര്‍ ചെയ്തു യാത്ര സുഗമമാക്കിയത്.

പോലീസ് അക്കാഡമിയിലെ പോലീസും ഗതാഗതനിയന്ത്രണത്തിനുണ്ടായിരുന്നു. ജനങ്ങള്‍ സഹകരിക്കണമെന്നു പോലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആംബുലന്‍സുകള്‍ക്കു പൈലറ്റായി പോലീസ് ജീപ്പുകള്‍ ലൈറ്റിട്ടു സൈറണ്‍ മുഴക്കി കടന്നുപോയി. തൊട്ടുപിന്നാലെ ആംബുലന്‍സുകളും എസ്കോര്‍ട്ടായി പോലീസ് വാഹനങ്ങളും പാഞ്ഞു. ആശുപത്രിയില്‍നിന്ന് ആംബുലന്‍സുകള്‍ പുറപ്പെടുന്നതിനു മിനിറ്റുകള്‍ക്കുമുമ്പേ വണ്ടികള്‍ കടന്നുപോകുന്ന ജംഗ്ഷനുകളിലെല്ലാം പോലീസ് ഗതാഗതം നിയന്ത്രിച്ചു. എല്ലായിടത്തും വഴി ക്ളിയര്‍ ചെയ്തിരുന്നു. പാലിയേക്കര ടോള്‍പ്ളാസയില്‍ നേരത്തേതന്നെ അറിയിപ്പ് നല്‍കി വഴി എമര്‍ജന്‍സി എക്സിറ്റ് ക്ളിയര്‍ ചെയ്തിട്ടിരുന്നു. എറണാകുളം റൂറല്‍ സ്റേഷനിലെയും ആലുവ റൂറല്‍ സ്റേഷനിലെയും പോലീസുകാര്‍ എറണാകുളം ജില്ലയില്‍ യാത്രയ്ക്കു സൌകര്യമൊരുക്കി.


തൃശൂര്‍ എസിപി ശിവ വിക്രമിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം തൃശൂരില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചു. കെ.രാധാകൃഷ്ണന്‍ എംഎല്‍എ ആശുപത്രിയിലെത്തിയിരുന്നു.

പെരിങ്ങാവ് ദയ ആശുപത്രിയില്‍നിന്നു ബൈപാസ് വഴി അശ്വനി ജംഗ്ഷനിലെത്തി തിരിഞ്ഞു ചെമ്പുക്കാവ് പെന്‍ഷന്‍മൂല കിഴക്കേകോട്ട വഴി കുട്ടനെല്ലൂര്‍ ബൈപാസിലേക്കു കയറി ദേശീയപാതയിലേക്കു കടന്നാണ് ആംബുലന്‍സ് നെടുമ്പാശേരിയിലേക്കു കുതിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.