സെക്രട്ടേറിയറ്റിനു മുന്നിലേക്കു സമരം വ്യാപിപ്പിക്കുമെന്നു സംയുക്ത സമരസമിതി
Thursday, October 8, 2015 11:40 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ ആവശ്യം അംഗീകിരിക്കുന്നതിന് തോട്ടം ഉടമകള്‍ തയാറാകാത്ത സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്കു സമരം വ്യാപിപ്പിക്കുമെന്നു സംയുക്ത സമരസമതി നേതാക്കള്‍ അറിയിച്ചു. ഇന്നലെവരെ നടന്ന സമരത്തിന്റെ തുടര്‍ച്ചയായി സംയുക്ത ട്രേഡ് യൂണിയന്റെ ഓരോ പ്രതിനിധികള്‍ ഇന്നു മുതല്‍ തോട്ടങ്ങളുടെ കവാടങ്ങളില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരം ആരംഭിക്കും. സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും പ്രകടനവും നടത്തുന്നതിനും സംയുക്ത സമരസമതി തീരുമാനിച്ചു. ഇന്നു തലസ്ഥാനത്തു ചേരുന്ന സംയുക്ത സമരസമിതിയോഗം ഇതിന്റെ തീയതി തീരുമാനിക്കും. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനും സമരസമിതി നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.

സമരം അവസാനിപ്പിക്കുന്നതിനു സഹായകരമായ യാതൊന്നും ഇന്നലെ നടന്ന പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലുണ്ടായില്ലെന്നും സംയുക്ത സമരസമതി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ തൊഴിലാളികള്‍ കഴിഞ്ഞ 28 മുതല്‍ പണിമുടക്കിലാണ്. കേരളത്തിലെ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ ശമ്പള വര്‍ധനവിനു വേണ്ടി പണിമുടക്കുമ്പോള്‍ ഗൌരവമായി ഈ പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല.


ഇന്നലെ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വരാത്തതു നിര്‍ഭാഗ്യകരമാണ്. ചര്‍ച്ചയില്‍ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞകാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഈ പ്രശ്നം ശക്തമായി സമരത്തിലൂടെ മാത്രമേ നേടിയെടുക്കാന്‍ കഴിയൂവെന്നും സംയുക്ത സമര സമിതി നേതാക്കള്‍ പറഞ്ഞു.

ചര്‍ച്ചയില്‍ എംഎല്‍എമാരായ എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, സംയുക്ത സമര സമിതി നേതാക്കളായ തോമസ് കല്ലാടന്‍, പി.എസ്. രാജന്‍, ഇ.വി. തങ്കപ്പന്‍, രാജീവന്‍, ബേബി, പി.കെ. മൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.