വാടാനപ്പള്ളിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോറി കാറിലിടിച്ചു രണ്ടു മരണം
വാടാനപ്പള്ളിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോറി കാറിലിടിച്ചു രണ്ടു മരണം
Wednesday, October 7, 2015 1:02 AM IST
വാടാനപ്പള്ളി: പാചകവാതക സിലിണ്ടര്‍ കയറ്റിപ്പോയ ലോറിയും കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാതയിലെ തൃത്തല്ലൂര്‍ കമല നെഹ്റു സ്കൂളിനു മുന്നില്‍ ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം.

കോഴിക്കോട് നോര്‍ത്ത് ബേപ്പൂര്‍ ഒളശേരി നരക്കാട്ടുവീട്ടില്‍ അലിയുടെ മകന്‍ ഒ.എന്‍. മുഹമ്മദ് (59), കോഴിക്കോട് കണ്ണങ്കര മൈലക്കോട് വീട്ടില്‍ ഗോവിന്ദന്റെ മകന്‍ എം.പി. സുന്ദരന്‍ (59) എന്നിവരാണു മരിച്ചത്.

കോഴിക്കോട് മണക്കാട് കല്ലൂര്‍ റോഡില്‍ മുഹമ്മദ് കോയയുടെ മകന്‍ കെ. അബ്ദുള്‍ റഫീക് (52), കോഴിക്കോട് ആര്‍ട്സ് കോളജിനു സമീപം കിഴക്കേപല്ലോടന്‍ വീട്ടില്‍ അച്യുതന്റെ മകന്‍ സുരേശന്‍ (56) എന്നിവരെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോഴിക്കോടുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന മാരുതി റിറ്റ്സ് കാറും, വാടാനപ്പിള്ളി ഭാഗത്തുനിന്നു ചാവക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ ഗ്യാസ് സിലിണ്ടര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെതുടര്‍ന്ന് മുഹമ്മദും അബ്ദുള്‍ റഫീക്കും റോഡിലേക്കു തെറിച്ചുവീണു. സുന്ദരനെയും സുരേശനെയും കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിലെത്തിച്ചെങ്കിലും മുഹമ്മദിന്റെയും സുന്ദരന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

വാടാനപ്പള്ളി പോലീസും തൃശൂരില്‍നിന്നുള്ള ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. വാടാനപ്പള്ളി, തൃപ്രയാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആക്ട്സ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.