വെള്ളാപ്പള്ളിക്കു വിവരക്കേടെന്ന് വി.എസ്. അച്യുതാനന്ദന്‍
വെള്ളാപ്പള്ളിക്കു വിവരക്കേടെന്ന് വി.എസ്. അച്യുതാനന്ദന്‍
Tuesday, October 6, 2015 12:52 AM IST
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ ശിഖണ്ഡിയെന്നു വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ വിവരക്കേടുകൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

തന്റെ പാര്‍ട്ടിയിലും ഓഫീസിലും സവര്‍ണരും അവര്‍ണരും അല്ല ഉള്ളതെന്നും മനുഷ്യരേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ചില സവര്‍ണര്‍ എഴുതിത്തരുന്നതാണ് അച്യുതാനന്ദന്‍ പ്രസംഗവേദിയില്‍ വായിക്കുന്നതെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് അദ്ദേഹം മറുപടി നല്‍കി.

ശ്രീനാരായണ ഗുരുവിന്റെ കൃതികളും ദര്‍ശനങ്ങളും അടിസ്ഥാനപ്പെടുത്തി സംസാരിക്കുന്നതു തെറ്റുവരാന്‍ പാടില്ലെന്നു തനിക്കു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണു താന്‍ ചിലപ്പോ ള്‍ എഴുതിവായിക്കുന്നതെന്നും വി.എസ് പറഞ്ഞു. സത്യവും അധര്‍മവും തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയായാണു കുരുക്ഷേത്രത്തെ മഹാഭാരതത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഈ യുദ്ധത്തില്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും ചേരിയില്‍ അണിനിരന്ന ശിഖണ്ഡിയുടെ നാമം തനിക്കു ചാര്‍ത്തുമ്പോള്‍ നടേശന്‍ കൌരവപക്ഷത്തു സ്വയം പ്രതിഷ്ഠിക്കുകയാണെന്ന് ആര്‍ക്കും വെളിവാകും. യഥാര്‍ഥ ശ്രീനാരായണീയരും നടേശക്ഷേമസഭയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇതില്‍ യഥാര്‍ഥ ശ്രീനാരായണീയരുടെ പക്ഷത്തു താന്‍ നില്‍ക്കുമ്പോള്‍ നടേശകുടുംബക്ഷേമസഭയുടെ പക്ഷത്താണു നടേശനെന്നു വി.എസ് പറഞ്ഞു. ഗുരു ആരാണെന്നു നിശ്ചയമില്ലാതെ ദിവസ വും ഗുരുനിന്ദ ചെയ്തുകൊണ്ടു നടക്കുന്ന നടേശനില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി. മലമ്പുഴയില്‍ നടേശന്റെ പുത്രന്‍ പ്രചാരണത്തിനിറങ്ങിയതിനാലാണു താന്‍ ജയിച്ചതെന്ന അവകാശവാദത്തെ അച്യുതാനന്ദന്‍ പുച്ഛിച്ചുതള്ളി.


നടേശന്റെ പുത്രന്‍ എന്നതില്‍ക്കവിഞ്ഞ് അയാള്‍ക്കു മറ്റു യോഗ്യതകളൊന്നും താന്‍ കാണുന്നില്ല. എസ്എന്‍ഡിപി പ്രസ്ഥാനം നടേശകുടുംബക്ഷേമയോഗം ഭരിക്കുമ്പോള്‍, എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റാകാനും എസ്എന്‍ ട്രസ്റിന്റെ നേതാവാകാനും അതു ധാരാളം മതിയാകും. അല്ലാതെ, ഈ അദ്ഭുതപുത്രനു തന്നെ ജയിപ്പിക്കാനുള്ള മറ്റു കഴിവൊന്നും ഉള്ളതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കു നടേശന്‍ ധാരാളം പണം നല്‍കിയതായി പറഞ്ഞിരിക്കുന്നതിലെ കള്ളത്തരം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുകയും പുച്ഛിച്ചുതള്ളുകയും ചെയ്യും. ആസ്തി- ബാധ്യതകള്‍ വര്‍ഷംതോറും കേരള ഗവര്‍ണര്‍ക്കു നല്‍കുന്ന വ്യക്തിയാണു താനെന്നും അതില്‍ നടേശന്റെ ഒരു നയാപൈസപോലും ഇല്ലായെന്നു വ്യക്തമാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.