പിഎസ്സി യോഗത്തില്‍ നിന്ന് അംഗം ഇറങ്ങിപ്പോയി
പിഎസ്സി യോഗത്തില്‍ നിന്ന് അംഗം ഇറങ്ങിപ്പോയി
Tuesday, October 6, 2015 12:49 AM IST
തിരുവനന്തപുരം: ഇന്നലെ നടന്ന പിഎസ്സി യോഗത്തില്‍ നിന്ന് സിപിഎം അംഗം പ്രഫ.എന്‍. ശെല്‍വരാജ് ഇറങ്ങിപ്പോയി. പിഎസ്സിയുടെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച ഉപസമിതിയുടെ ചെയര്‍മാനാക്കണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നാണു പ്രഫ. എന്‍. ശെല്‍വരാജ് ഇറങ്ങിപ്പോയത്. ഇതു രണ്ടാംതവണയാണു ധനകാര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോക്കുണ്ടാവുന്നത്.

പിഎസ്സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനെക്കുറിച്ചും അവലോകനം ചെയ്യുന്നതിനായാണു കമ്മീഷന്‍ പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷനായി ഉപസമിതിയെ നിയോഗിച്ചത്. കമ്മീഷന്‍ അംഗങ്ങള്‍ ഏകകണ്ഠമായാണു ലോപ്പസ് മാത്യുവിനെയും അംഗങ്ങളെയും ഉള്‍പ്പെടുത്തി ഉപസമിതിക്ക് രൂപം കൊടുത്തത്. താത്കാലികമായായിയിരുന്നു ആദ്യ ഉപസമിതി രൂപീകരിച്ചത്. ഇതില്‍ മൂന്ന് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഇതു രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തി സ്ഥിരം സമിതിയാക്കി മാറ്റുകയായിരുന്നു. പ്രഫ. ശെല്‍വരാജിനെയും ഉപസമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ തന്നേക്കാള്‍ ജൂനിയറായ പ്രഫ. ലോപ്പസ് മാത്യുവിനെ ചെയര്‍മാനാക്കിയതു ശരിയല്ലെന്നും അദ്ദേഹത്തെ മാറ്റി തന്നെ ചെയര്‍മാനാക്കണമെന്നും പ്രഫ. ശെല്‍വരാജ് ആവശ്യപ്പെട്ടു. എന്നാല്‍, ചെയര്‍മാന്‍ ഇക്കാര്യം അംഗീകരിച്ചില്ല. കമ്മീഷന്‍ ഏകകണ്ഠമായെടുത്ത തീരുമാനം മാറ്റാനാവില്ലെന്നു ചെയര്‍മാന്‍ വ്യക്തമാക്കി. ചട്ടമനുസരിച്ച് കമ്മീഷനിലെ ഏതംഗത്തിനും ഉപസമിതി ചെയര്‍മാനാവാമെന്നും അതില്‍ ജൂനിയര്‍, സീനിയര്‍ വ്യത്യാസമില്ലെന്നും ചെയര്‍മാന്‍ നിലപാട് സ്വീകരിച്ചു.


ഇതോടെ പ്രതിഷേധം രേഖപ്പെടുത്തി അംഗം ഇറങ്ങിപ്പോവുകയായിരുന്നു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചെങ്കിലും ശെല്‍വരാജ് ഇറങ്ങിപ്പോയി.

ധനകാര്യവകുപ്പിനെച്ചൊല്ലി സിപിഎം-സിപിഐ അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സിപിഐ അംഗം സുരേഷ്കുമാര്‍ കഴിഞ്ഞ കമ്മീഷന്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. അധമന്മാരുടെ കൂടെയിരിക്കാന്‍ താല്‍പ്പര്യമില്ലെന്നു പ്രഖ്യാപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലും സുരേഷ്കുമാര്‍ പങ്കെടുത്തിരുന്നില്ല. യോഗത്തിലുണ്ടാവുന്ന അസ്വാരസ്യങ്ങള്‍കൊണ്ട് അജന്‍ഡ പൂര്‍ത്തീകരിക്കുന്നതില്‍ യാതൊരു കാലതാമസവുമുണ്ടായിട്ടില്ലെന്ന് ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ നടന്ന ആയുര്‍വേദ തെറാപ്പി പരീക്ഷയില്‍ ചോദ്യം മാറിപ്പോയ സംഭവം അന്വേഷിക്കുന്നതിന് ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടും. പിഎസ്സിയില്‍ കമ്പ്യൂട്ടര്‍ വത്കരണത്തിനായി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനും ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.