മകന്റെ വിവാഹസല്‍ക്കാരം ഒഴിവാക്കി കാന്‍സര്‍ സെന്ററിനു റിട്ട. അധ്യാപികയുടെ സഹായം
മകന്റെ വിവാഹസല്‍ക്കാരം ഒഴിവാക്കി കാന്‍സര്‍ സെന്ററിനു റിട്ട. അധ്യാപികയുടെ സഹായം
Tuesday, October 6, 2015 12:45 AM IST
തലശേരി: മകന്റെ വിവാഹ സല്‍ക്കാരം ഒഴിവാക്കി മലബാര്‍ കാന്‍സര്‍ സെന്ററിലെ നിര്‍ധന രോഗികള്‍ക്കായി ഒരുലക്ഷം രൂപ നല്‍കി റിട്ട. അധ്യാപിക മാതൃകയായി.

കണ്ണൂര്‍ സ്വദേശിനിയും പാലക്കാട് കല്‍മണ്ഡപത്തെ താമസക്കാരിയുമായ മല്ലികയാണു ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ മകന്റെ വിവാഹ സല്‍ക്കാരം ഒഴിവാക്കി മലബാര്‍ കാന്‍സര്‍ സെന്ററിലെ മജ്ജ മാറ്റിവയ്ക്കല്‍ ചികില്‍സാ സഹായ പദ്ധതിയായ അക്ഷയയിലേക്ക് ഒരുലക്ഷം രൂപ നല്‍കിയത്. കല്‍മണ്ഡപം പ്രത്യാശ നഗറില്‍ പരേതനായ രാഘവന്‍- മല്ലിക ദമ്പതികളുടെ മകന്‍ ജിനനും തൃശൂരിലെ ആന്റോയുടെ മകള്‍ അനിഷയും തമ്മില്‍ കഴിഞ്ഞ മൂന്നിനു തൃശൂര്‍ സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളിലാണു വിവാഹിതരായത്.


വിവാഹ സല്‍ക്കാരം ഒഴിവാക്കുകയും വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഒരുലക്ഷം രൂപ എം.ബി. രാജേഷ് എംപിയെ മല്ലിക ടീച്ചര്‍ ഏല്‍പ്പിക്കുകയുമായിരുന്നു. എംപി തുക മലബാര്‍ കാന്‍സര്‍ സെന്ററിനു കൈമാറി. 2013 ജൂലൈയിലാണു മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവക്കല്‍ ചികിത്സ ആരംഭിച്ചത്. ഇതിനകം 13 പേര്‍ക്കു മജ്ജ മാറ്റിവയ്ക്കല്‍ ചികില്‍സ നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ മജ്ജ മാറ്റിവയ്ക്കല്‍ ചികില്‍സ തിരുവനന്തപുരം ആര്‍സിസിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലും മാത്രമാണു നടത്തിവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.