ഒടുവില്‍ പൊടിമോന്‍ യാത്രയായി
ഒടുവില്‍ പൊടിമോന്‍ യാത്രയായി
Monday, October 5, 2015 12:42 AM IST
ഏറ്റുമാനൂര്‍: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പത്തനംതിട്ട വയ്യാറ്റുപുഴ വാലുപറമ്പില്‍ പൊടിമോന്‍ (50) മരണത്തിനു കീഴടങ്ങി. ഇന്നലെ രാത്രി 9.45നായിരുന്നു അന്ത്യം.

ഹൃദയഭിത്തിയിലെ മസിലുകളുടെ ഇലാസ്തികത നഷ്ടപ്പെട്ട് ശ്വാസതടസം നേരിട്ട അവസ്ഥയിലാണു പൊടിമോന്‍ നാലുമാസം മുമ്പു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. കാര്‍ഡിയോളജിവിഭാഗം നടത്തിയ വിദ്ഗധ പരിശോധനയില്‍ ഹൃദയം മാറ്റിവയ്ക്കലല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗമില്ലെന്നു കണ്െടത്തി. പൊടിമോന്റെ കരളിനും വൃക്കകള്‍ക്കും തകരാറുണ്ടായിരുന്നു.

ഈ ഘട്ടത്തില്‍ പൊടിമോന്റെ ഹൃദയം മാറ്റിവയ്ക്കല്‍ വെല്ലുവിളിയായിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ മറ്റുമാര്‍ഗമൊന്നുമില്ലാത്തതിനാല്‍ കാര്‍ഡിയോ തൊറാസിക് വിഭാഗം ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 14നു രാത്രിയില്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍നിന്നു മസ്തിഷ്ക മരണം സംഭവിച്ച ആലുവ സ്വദേശി വിനയകുമാറിന്റെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് 15നു പുലര്‍ച്ചെ കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ.ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ പൊടിമോനില്‍ തുന്നിച്ചേര്‍ത്തു. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നടക്കുന്ന ആദ്യ ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയായിരുന്നു അത്.


അസാധാരണ മനോധൈര്യം പ്രകടിപ്പിച്ച പൊടിമോന്‍ ശസ്ത്രക്രിയയ്ക്കുശേഷം 24മണിക്കൂറിനുള്ളില്‍ സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്ററിന്റെ പിന്തുണയും ഒഴിവാക്കി.

എന്നാല്‍, പിന്നീടു പല ഘട്ടങ്ങളിലും വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലായതാണ് മരണകാരണം. കഴിഞ്ഞ രണ്ടു ദിവസമായി തകരാറിലായിരുന്ന വൃക്കയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിയില്ല. ഒടുവില്‍ ഇന്നലെ രാത്രി 9.45ന് പൊടിമോന്‍ മരണത്തിനു കീഴടങ്ങി. ഓമനയാണു പൊടിമോന്റെ ഭാര്യ. മക്കള്‍: അഖില്‍, അജില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.