കേരളത്തിനായി നിവേദനം തയാറായി
കേരളത്തിനായി നിവേദനം തയാറായി
Monday, October 5, 2015 1:01 AM IST
കോഴിക്കോട്: 2016-2017 വര്‍ഷത്തെ റെയില്‍വേ ബജറ്റിലേക്കുള്ള കേരളത്തിന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളുമടങ്ങിയ നിവേദനത്തിന് അന്തിമരൂപമായി. സുരക്ഷ, വേഗം, ശുചിത്വം, ഒഴിവുകള്‍ നികത്തല്‍, ആധുനികവത്കരണം തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രായോഗിക നിര്‍ദേശങ്ങള്‍ അടക്കമാണു കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ നിവേദനത്തിലുള്ളത്.

ഈ രംഗത്തെ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച റെയില്‍വേ പ്രീ ബജറ്റ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആവശ്യങ്ങളാണു പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ക്കു പുറമേ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നേതാക്കളും വിരമിച്ച ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും ചേര്‍ന്നു തയാറാക്കിയ നിവേദനം ഈ ആഴ്ച റെയില്‍വേമന്ത്രി, സഹമന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കു സമര്‍പ്പിക്കും.

കേരളം വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി, നാഗര്‍കോവില്‍ മുതല്‍ മംഗലാപുരം വരെയുള്ള ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിച്ചു വൈദ്യുതീകരിക്കുക, കേരളത്തില്‍ ഉടനീളമുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ റോള്‍ ഓണ്‍ റോള്‍ ഓഫ് (ചരക്കുവാഹനങ്ങള്‍ റെയില്‍വേ വാഗണ്‍ വഴി ലക്ഷ്യസ്ഥാനത്തെത്തിക്കുക) വഴി കേരളത്തിലേക്കുള്ള ചരക്കുവാഹനങ്ങള്‍ മംഗലാപുരം മുതല്‍ കൊച്ചിവരെ സര്‍വീസ് തുടങ്ങുക, മലബാറിനു അനുവദിച്ച പിറ്റ്ലൈന്‍ കണ്ണൂരില്‍ സ്ഥാപിക്കുക, വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിച്ചു സര്‍വേ പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍- മംഗലാപുരം, തിരുവനന്തപുരം- എറണാകുളം- കോയമ്പത്തൂര്‍ മൂന്നാമത് റെയില്‍പാളങ്ങളുടെ നിര്‍മാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തിലുണ്ട്.


നെടുമ്പാശേരിയില്‍ റെയില്‍വേ അനുമതി നല്കിയ റെയില്‍വേ സ്റേഷന്‍ നിര്‍മിക്കുക, കണ്ണൂര്‍-യശ്വന്ത്പൂര്‍ ഷൊര്‍ണൂര്‍ വഴി ഇന്റര്‍സിറ്റി, കോഴിക്കോട്- തിരുവനന്തപുരം ഡബിള്‍ഡെക്കര്‍, കണ്ണൂര്‍- എറണാകുളം ശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു.

തിരക്കുള്ള ദീര്‍ഘദൂര- ഹ്രസ്വദൂര ട്രെയിനുകളില്‍ കൂടുതല്‍ ബോഗി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്. നിവേദനത്തിനു അന്തിമരൂപം നല്കുന്ന യോഗത്തില്‍ അസോസിയേഷന്‍ ദേശീയ ചെയര്‍മാന്‍ ഡോ.എ.വി. അനൂപ് അധ്യക്ഷനായിരുന്നു. വര്‍ക്കിംഗ് ചെയര്‍മാന്‍ സി.ഇ. ചാക്കുണ്ണി മുഖ്യപ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.