ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞും മനുഷ്യവ്യക്തി: മാര്‍ ആനിക്കുഴിക്കാട്ടില്‍
ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞും മനുഷ്യവ്യക്തി: മാര്‍ ആനിക്കുഴിക്കാട്ടില്‍
Sunday, October 4, 2015 12:12 AM IST
ചെറുതോണി: അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞും മനുഷ്യവ്യക്തിയാണെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഗര്‍ഭഛിദ്രനിയമം ലഘൂകരിക്കുന്ന പാര്‍ലമെന്റിലെ പുതിയ നിയമനിര്‍മാണത്തിനെതിരേ ഇടുക്കി രൂപത മാതൃവേദി നടത്തിവന്ന ജീവന്‍ സംരക്ഷണ സന്ദേശയാത്രയുടെ സമാപനം ചെറുതോണിയില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ ആളും നിയമവുമുണ്ട്. മനുഷ്യരെ സംരക്ഷിക്കാന്‍ നിയമമില്ല. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിനാണിവിടെ കോടാലി വച്ചിരിക്കുന്നത്. പോത്തിറച്ചി തിന്നതിനു മനുഷ്യനെ കൊല്ലുന്ന നാടായി ഭാരതം മാറിയിരിക്കുന്നു. ലോകത്തില്‍ ഗര്‍ഭഛിദ്രത്തില്‍ കേരളവും ഗോവയും മുന്‍പന്തിയിലാണ്. ഓരോവര്‍ഷവും എട്ടുലക്ഷം കുഞ്ഞുങ്ങളെയാണിവിടെ കൊന്നുതള്ളുന്നത്. ജനാധിപത്യ രാജ്യം എന്നാല്‍ എല്ലാവരുടെയും സ്വാതന്ത്യ്രം സംരക്ഷിക്കപ്പെടുകയെന്നതാണ്. പ്രതികരിക്കാന്‍പോലും ശേഷിയില്ലാതെ ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞ് കൊലചെയ്യപ്പെടുന്നത് ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാണ്.


ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഇത്തരം വിവേകശൂന്യമായ നിയമനിര്‍മാണം നഖശിഖാന്തം എതിര്‍ക്കേണ്ടതാണെന്നും മാര്‍ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. 29-ന് മുട്ടുകാടുനിന്നും ആരംഭിച്ച സന്ദേശയാത്ര എണ്‍പതോളം കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് ഇന്നലെ വൈകുന്നേരം ചെറുതോണിയില്‍ സമാപിച്ചത്.

സമാപനസമ്മേളനത്തില്‍ ജാഥാക്യാപ്റ്റനും മാതൃവേദി രൂപത പ്രസിഡന്റുമായ പേളി ബെന്നി അധ്യക്ഷത വഹിച്ചു. ഒരുലക്ഷംപേര്‍ ഒപ്പിട്ട ഭീമഹര്‍ജി പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

ജോയ്സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ഇമാം മൌലവി മുഹമ്മദ് റഫീക് അല്‍കൌസരി, മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍, സെക്രട്ടറി സെലിന്‍ കടുപ്പാറയില്‍, സിസ്റര്‍ ജൂലി എഫ്സിസി, മേരി സെബാസ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.