പ്ളാന്റേഷന്‍ കോര്‍പറേഷന്‍ കിണറുകളില്‍ എന്‍ഡോസള്‍ഫാന്‍ തള്ളി
പ്ളാന്റേഷന്‍ കോര്‍പറേഷന്‍ കിണറുകളില്‍ എന്‍ഡോസള്‍ഫാന്‍ തള്ളി
Sunday, October 4, 2015 11:54 PM IST
സ്വന്തം ലേഖകന്‍

ബദിയഡുക്ക(കാസര്‍ഗോഡ്): പ്ളാന്റേഷന്‍ കോര്‍പറേഷന്‍ കിണറുകളില്‍ വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ തള്ളിയിരുന്നതായി വെളിപ്പെടുത്തല്‍. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ദേലംപാടി പഞ്ചായത്തിലെ മീഞ്ചപദവ് നെട്ടണിഗെ പ്രദേശത്തെ പ്ളാന്റേഷന്‍ കോര്‍പറേഷന്‍ എസ്റേറ്റിലെ ആറു കിണറുകളിലാണ് എന്‍ഡോസള്‍ഫാന്‍ ഇട്ടുമൂടിയതെന്നാണു വെളിപ്പെടുത്തല്‍. പ്ളാന്റേഷന്‍ കോര്‍പറേഷനില്‍നിന്നു വിരമിച്ച ജീവനക്കാരനായ നെട്ടണിഗെ മുഡ്നൂര്‍ നെല്ലിപുണി സ്വദേശിയായ അച്ചുത മണിയാണിയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 2000 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇതു തടര്‍ന്നുവെന്നും അച്ചുത മണിയാണി ദീപികയോടു പറഞ്ഞു.

1953 മുതല്‍ 2006 വരെ മീഞ്ചിപദവ് പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്ന അച്ചുത മണിയാണി ഇതേക്കുറിച്ചു പറയുന്നതിങ്ങനെ: മരുന്നു തെളിക്കാനെത്തിയിരുന്ന ഹെലികോപ്ടറുകളില്‍ ഞാനാണ് എന്‍ഡോസള്‍ഫാന്‍ നിറച്ചിരുന്നത്.

ഇതിന്റെ അവശിഷ്ടങ്ങളും ബാക്കിയാകുന്ന എന്‍ഡോസള്‍ഫാന്‍ ടിന്നുകളും വീപ്പകളും കിണറ്റില്‍ നിക്ഷേപിച്ചതും താന്‍ തന്നെയാണ്. ഒഴിഞ്ഞതും പകുതിയായതുമായ ഡ്രമ്മുകള്‍ കിണറില്‍ നിക്ഷേപിക്കാന്‍ പ്ളാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍ നിര്‍ദേശിക്കുകയാണുണ്ടായത്. ഏകദേശം ഒരു ലോഡ് വീപ്പകളും ഡ്രമ്മുകളും കിണറില്‍ നിക്ഷേപിച്ചിട്ടുണ്ട്. 2002ല്‍ സബ്ബയ്യ മണിയാണി എന്ന മറ്റൊരു ജീവനക്കാരനും ഇത്തരത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി വന്‍തോതില്‍ കിണറുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 20 മുതല്‍ 22 അടി താഴ്ചയുള്ള ആറു കിണറുകളിലാണ് എന്‍ഡോസള്‍ഫാന്‍ തള്ളിയിരുന്നത്.


അച്ചുത മണിയാണിയുടെ പരാതിയെത്തുടര്‍ന്നു കേരളാ സര്‍ക്കാര്‍ ഈ പ്രദേശത്തെ മണ്ണ്-ജലം എന്നിവ പരീക്ഷണത്തിനു വിധേയമാക്കിയിരുന്നു. വിഷാംശം കലര്‍ന്നിട്ടില്ലെന്നായിരുന്നു പരിശോധനാ ഫലം. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ നിക്ഷേപിച്ചതായി അച്ചുത മണിയാണി പറയുന്ന മീഞ്ചപദവിലെ കിണറുകളില്‍നിന്നുള്ള സാമ്പിളുകള്‍ പരീക്ഷണത്തിനു വിധേയമാക്കിയിട്ടില്ലെന്നാണു പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഈയിടെ മീഞ്ചപദവില്‍ എന്‍ഡോസള്‍ഫാന്‍ കീടാനാശിനി നശിപ്പിച്ചുവെന്നു പറയുന്ന സ്ഥലം സന്ദര്‍ശിച്ച കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടുയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ മണ്ണിട്ടു മൂടിയ കിണര്‍ വിശദമായി പരിശോധിക്കണമെന്നും യു.ടി. ഖാദര്‍ ആവശ്യപ്പെട്ടു.

ഈ മേഖലയില്‍ നിരവധിപ്പേര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി രോഗശയ്യയിലാണ്. വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ മണ്ണിലെത്തിയിട്ടുള്ളതിനാല്‍ ഈ പ്രദേശത്തെ ജനങ്ങളാകെ ഭീതിയിലാണ്. അതിര്‍ത്തി പ്രദേശമെന്നനിലയില്‍ ഇരു സര്‍ക്കാരുകളും മുന്‍കൈയെടുത്തു പരിശോധനകള്‍ നടത്തുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.