ആംബുലന്‍സില്‍ പ്രസവിച്ച സംഭവം: ഡോക്ടര്‍ക്കു സസ്പെന്‍ഷന്‍
Friday, September 4, 2015 12:12 AM IST
മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയായ ആദിവാസി യുവതിയെ വേണ്ട ചികിത്സ നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തതുമായി ബ ന്ധപ്പെട്ടു ഡ്യൂട്ടി ഡോക്ടര്‍ക്കു സസ്പെന്‍ഷന്‍. ആരോഗ്യവകുപ്പ് അധികൃതരും ജനപ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ് ഡോ.സുഷമയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

മെഡിക്കല്‍ കോളജിലേക്കു പോകുന്നവഴി യുവതി ആംബുലന്‍സിലും ആശുപത്രിയിലുമായി മൂന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയും മൂന്നു കുട്ടികളും മരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇടതുപക്ഷ സംഘടനകളും ബിജെപിക്കാരും ഇന്നലെ രാവിലെ മുതല്‍ പ്രതിഷേധം തുടങ്ങി. ചര്‍ച്ചയ്ക്കെത്തിയ ആരോഗ്യവകുപ്പ് അധികൃതരെ ഉപരോധിച്ചു. നേതാക്കളുമായി ഡിഎംഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടു. ജില്ലാഭരണാധികാരികള്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ സമരം നിര്‍ത്തൂ എന്ന നിലപാടുമായി സമരക്കാര്‍ നിലയുറപ്പിച്ചു. ഒടുവില്‍ എഡിഎം എത്തി നടത്തിയ ചര്‍ച്ചയില്‍ ഗൈനക്കോളജിസ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. യുവതിക്ക് അടിയന്തര ചികിത്സ സഹായമായി ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.


അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. എഡിഎം പി.വി. ഗംഗാധരന്‍, ഡിഎംഒ ഡോ.എന്‍. കെ. ശശിധരന്‍, ടിഡിഒ വാണിദാസ്, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.രത്നവല്ലി, ആര്‍എംഒ ഡോ.കെ.സുരേഷ്, വില്ലേജ് ഓഫീസര്‍ സുജിത് ജോസ്, ഡിവൈഎസ്പി എ.ആര്‍. പ്രേംകുമാര്‍, എസ്ഐ വിനോദ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.സി. കുഞ്ഞിരാമന്‍, കെ.എം. വര്‍ക്കി, ഒ.ആര്‍. കേളു, സജിശങ്കര്‍, അഖില്‍ സി. പ്രേം, കണ്ണന്‍ കണിയാരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.