വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളുടെ തിരുശേഷിപ്പുകള്‍ നാളെ അതിരമ്പുഴ ലിസ്യുവിലെത്തിക്കും
Thursday, September 3, 2015 12:52 AM IST
അതിരമ്പുഴ: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളുടെ തിരുശേഷിപ്പുകള്‍ ഫ്രാന്‍സില്‍നിന്നു നാളെ അതിരമ്പുഴ ലിസ്യു പള്ളിയില്‍ എത്തിക്കും. ഒക്ടോബര്‍ 18നാണു ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിന്‍, സേലി ഗ്വെരിന്‍ എന്നിവരെഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിനു മുന്നോടിയായി ലിസ്യു ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കൊടിയന്‍ ഫ്രാന്‍സിലെ ലിസ്യുവിലെത്തി തിരുശേഷിപ്പുകള്‍ ഏറ്റുവാങ്ങുകയായിരുന്നു. നാളെ രാവിലെ ആറിന് അതിരമ്പുഴ ലിസ്യുവിലെത്തിക്കുന്ന തിരുശേഷിപ്പുകള്‍ക്കു വിശ്വാസികള്‍ ഭക്തിപൂര്‍വമായ സ്വീകരണം നല്‍കും.

വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ചുരുക്കം ദേവാലയങ്ങളിലൊന്നായ ലിസ്യുവിലേക്കു മാതാപിതാക്കളുടെ തിരുശേഷിപ്പുകള്‍കൂടി എത്തിക്കുന്നത് അപൂര്‍വ സംഭവമായി. അടുത്തമാസം നാമകരണം ചെയ്യാനിരിക്കുന്ന ലൂയി മാര്‍ട്ടിന്‍, സേലി ഗ്വെരിന്‍ ദമ്പതികളുടെ തിരുശേഷിപ്പുകള്‍ ആദ്യമായാണ് ഇന്ത്യയിലെത്തിക്കുന്നത്. ഒരേ കുടുംബത്തിലെ മൂന്നുപേരുടെ തിരുശേഷിപ്പുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യദേവാലയമെന്ന പ്രത്യേകതയും ഇതോടെ ലിസ്യുവിനു കൈവരും.


കുടുംബത്തിന്റെ ആത്മീയതയ്ക്കുവേണ്ടി നിലകൊണ്ടവരാണ് ലൂയി മാര്‍ട്ടിനും സേലി ഗ്വെരിനും. ചരിത്രത്തിലാദ്യമായാണ് ദമ്പതികളായ രണ്ടു പേരെ ഒരുമിച്ചു സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. കുടുബപ്രശ്നങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമേകുന്നതാണ് ഈ തിരുശേഷിപ്പുകള്‍ സ്ഥാപിക്കുന്ന ദേവാലയത്തിലെ പ്രാര്‍ഥനയെന്നും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ലിസ്യുവിലെത്തുന്നവര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വികാരി ഫാ. ഫ്രാന്‍സിസ് കൊടിയന്‍ അറിയിച്ചു. എല്ലാ ബുധനാഴ്ചയും രാവിലെ പ്രത്യേക ദിവ്യബലിയും വിശുദ്ധ കൊച്ചുത്യേസ്യ, ലൂയി മാര്‍ട്ടിന്‍, സേലി ഗ്വെരിന്‍ എന്നിവരുടെ നൊവേനയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.