കോടതി മുറിയില്‍നിന്നു പ്രതി ഓടി രക്ഷപ്പെട്ടു
Wednesday, September 2, 2015 11:30 PM IST
തിരൂര്‍: മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടു വന്ന മോഷണ പ്രതി കോടതി മുറിക്കുള്ളില്‍നിന്നു ഓടി രക്ഷപ്പെട്ടു. താനൂര്‍ ഒട്ടുംപുറത്തു താമസക്കാരനായ ഉണ്ണിയാല്‍ തേവര്‍കടപ്പുറം സ്വദേശി കൊടിയന്റെ പുരയ്ക്കല്‍ യഹ്യ (40) ആണ് രക്ഷപ്പെട്ടത്. സ്ത്രീവേഷം ധരിച്ചു വീടുകളിലും കടകളിലും മോഷണം നടത്തുന്ന ഇയാളെ കഴിഞ്ഞമാസം 18ന് തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി തീര്‍ന്നതോടെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണു പ്രതി ഓടി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11നാണ് സംഭവം.

പ്രതിയുടെ കയ്യില്‍ വിലങ്ങ് അണിഞ്ഞിരുന്നെങ്കിലും കോടതിയില്‍ ഹാജരാക്കാനായി ഊരിയിരുന്നു. ഈ സമയം ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കോടതിക്കു പിറകിലൂടെ ഓടിയ ഇയാള്‍ തിരൂര്‍ റെയില്‍വേ ട്രാക്ക് മറികടന്നു രക്ഷപ്പെടുകയായിരുന്നു. പ്രതിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി തിരൂര്‍ എസ്ഐ സുമേഷ് സുധാകര്‍ അറിയിച്ചു.


പര്‍ദയും മാക്സിയും ധരിച്ചു സ്ത്രീ വേഷത്തിലെത്തി മോഷണം പതിവാക്കിയ ഇയാളെ കഴിഞ്ഞമാസം 12ന് കഞ്ചാവ് വില്‍പനക്കാരനെന്നു സംശയിച്ച് മലപ്പുറം എക്സൈസ് നാര്‍ക്കോട്ടിക് വിഭാഗമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റേഷനുകളിലായി പത്തു മോഷണ കേസ് ഇയാള്‍ക്കെതിരേയുണ്ട്. കഴിഞ്ഞ ജൂലൈ ഇരുപതിനു തിരൂര്‍ സബ്ജയിലില്‍നിന്നു ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാണു പുറത്തിറങ്ങിയത്. ഇതുള്‍പ്പെടെ മൂന്നു തവണ മോഷണ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തിരൂര്‍ പോലീസിന്റെ പിടിയിലായ ശേഷം മോഷണ കേസുമായി ബന്ധപ്പെട്ടു പത്തോളം പേര്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.