ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തില്‍ ബന്ദാകും
Wednesday, September 2, 2015 11:02 PM IST
തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. സര്‍വ മേഖലകളേയും ബാധിക്കുന്ന ദേശീയ പണിമുടക്കു സംസ്ഥാനത്തു ഫലത്തില്‍ ബന്ദായി മാറും.

വാഹനങ്ങള്‍ നിരത്തിലിറക്കാതെയും വ്യവസായ- വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നാണു സമരാനുകൂലികളായ പത്തു ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, ജീവനക്കാര്‍ ഹാജരായാല്‍ പോലീസ് സഹായത്തോടെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ വിവിധ ഡിപ്പോകള്‍ പോലീസ് സഹായം തേടിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ രണ്ട് അംഗീകൃത യൂണിയനുകളായ ഐഎന്‍ടിയുസിയും സിഐടിയുവും മാത്രമാണ് പണിമുടക്കിനു നോട്ടീസ് നല്‍കിയതെന്നും അധികൃതര്‍ അറിയിച്ചു.

പണിമുടക്കുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു വന്‍ സുരക്ഷയാണു പോലീസ് ഒരുക്കിയിട്ടുള്ളത്. പ്രത്യേകിച്ചു സിപിഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന വടക്കന്‍ ജില്ലകളില്‍. സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.


എന്നാല്‍, എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു ഹാജരാകാത്ത ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാ ക്കും. അത്യാവശ്യ സാഹചര്യങ്ങളിലൊഴികെ ജീവനക്കാരുടെ അവധികള്‍ റദ്ദാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേയാണു പത്തു ട്രേഡ് യൂണിയനുകള്‍ പണിമുടക്കു പ്രഖ്യാപിച്ചത്. റെയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളേയും പണിമുടക്കു ബാധിക്കും. കേരളത്തില്‍ ബിജെപി അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.