ഫോര്‍ട്ടുകൊച്ചി ബോട്ടപകടം: വിശദീകരണം തേടി
Wednesday, September 2, 2015 11:24 PM IST
കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ ഉറ്റവര്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു പള്ളുരുത്തി സ്വദേശി ദിലീപ് സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.

2009ലെ തേക്കടി ബോട്ടുദുരന്തത്തെ തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് നിയോഗിച്ച ഇ. മെയ്തീന്‍കുഞ്ഞ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഫോര്‍ട്ടുകൊച്ചി അപകടം ഒഴിവാക്കാമായിരുന്നുവെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 26ന് ഉച്ചയ്ക്കാണു ഫോര്‍ട്ടുകൊച്ചി ബോട്ടുജെട്ടിക്കു സമീപം ഭാരത് എന്ന കടത്തുബോട്ട് യന്ത്രവത്കൃത മത്സ്യബന്ധന വള്ളമിടിച്ചു തകര്‍ന്ന് 11 പേര്‍ മരിച്ചത്.


സംസ്ഥാനത്തെ ജലഗതാഗത മേഖലയില്‍ മാരിടൈം ബോര്‍ഡിനു രൂപം നല്‍കണം, യാത്രാബോട്ടുകള്‍ ഡ്രൈഡോക്കില്‍ കയറ്റി വാര്‍ഷിക അറ്റകുറ്റപ്പണി നടത്തിയെന്ന് ഉറപ്പാക്കണം, ബോട്ടുകളുടെ സ്ഥിരത സംബന്ധിച്ചു പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം, മതിയായ പരിശീലനവും വൈദഗ്ധ്യവുമുള്ള ജീവനക്കാരാണ് ബോട്ടു സര്‍വീസ് നടത്തുന്നതെന്ന് ഉറപ്പാക്കണം, മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണം എന്നിങ്ങനെയുള്ള ശിപാര്‍ശകളാണു മെയ്തീന്‍കുഞ്ഞ് കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഫോര്‍ട്ടുകൊച്ചി ദുരന്തത്തിനിടയാക്കിയതു സര്‍ക്കാരിന്റെ അനാസ്ഥയാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ.ബേസില്‍ അട്ടിപ്പേറ്റി ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.