നവംബര്‍ 24നും 26നും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പു നടത്താമെന്നു സര്‍ക്കാര്‍
നവംബര്‍ 24നും 26നും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പു നടത്താമെന്നു സര്‍ക്കാര്‍
Monday, August 31, 2015 12:44 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നവംബര്‍ 24നു തെക്കന്‍ ജില്ലകളിലും 26നു വടക്കന്‍ ജില്ലകളിലും നടത്താമെന്നു നിര്‍ദേശിച്ചു സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്കു നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചാല്‍ നവംബര്‍ 28നു വോട്ടെണ്ണല്‍ നടത്തി ഡിസംബര്‍ ഒന്നിനു പുതിയ ഭരണസമിതി അധികാരത്തിലെത്തുന്ന വിധം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ക്രമീകരിക്കാന്‍ കഴിയുമെന്നു സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിക്കും.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി സെപ്റ്റംബര്‍ മൂന്നിനു പരിഗണിക്കുന്നതിനു മുന്നോടിയായാണു സര്‍ക്കാര്‍ ഇന്നു സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.

ഹൈക്കോടതി അംഗീകരിച്ച 28 പുതിയ നഗരസഭകളെയും കണ്ണൂര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു നടത്തണം. ഇതിനായി ബ്ളോക്ക്- ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ മാറ്റം വരുത്തേണ്ടിവരും. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നര മാസത്തെ സമയം വേണം. സംസ്ഥാനത്തെ 31 ബ്ളോക്ക് പഞ്ചായത്തുകള്‍ പുനഃസംഘടിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. സംസ്ഥാനത്തെ 152 ബ്ളോക്കുകളിലും മാറ്റം വരുത്താതെ പുതിയ നഗരസഭാ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരസഭകളില്‍ മാത്രമാണു മാറ്റംവരുത്തിയത്.


തെരഞ്ഞെടുപ്പ് ഒരു മാസത്തേക്കു നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും കോടതിയില്‍ എതിര്‍ക്കാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പു തീയതി സംബന്ധിച്ചു കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പു കമ്മീഷനും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

2005ല്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടക്കുകയും ഒക്ടോബര്‍ രണ്ടിനു പുതിയ ഭരണസമിതി അധികാരത്തില്‍ എത്തുകയും ചെയ്തിരുന്നു. 2010- ലാകട്ടെ ഒരു മാസം വൈകി ഒക്ടോബറില്‍ തദ്ദേശ തെരഞ്ഞെടുപ്പു നടത്തുകയും നവംബര്‍ ഒന്നിനു ഭരണസമിതി അധികാരത്തിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ ഒരുമാസം ദീര്‍ഘിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് ഇക്കുറി ഡിസംബറില്‍ ഭരണസമിതി അധികാരത്തിലെത്തുന്ന രീതിയില്‍ നടപടി സ്വീകരിക്കാമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. തെരഞ്ഞെടുപ്പു നടത്തേണ്ട ജില്ലകളും തീയതിയും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.

തെരഞ്ഞെടുപ്പ് 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ നടത്തണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്‍ നിലപാടു സര്‍ക്കാരും കമ്മീഷനും തമ്മില്‍ അഭിപ്രായഭിന്നത സൃഷ്ടിച്ചിരുന്നു. ഇക്കാര്യത്തില്‍ കമ്മീഷന്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കി. ഗവര്‍ണര്‍ സര്‍ക്കാരിനോടു വിശദീകരണവും തേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.